പുണെ∙ മഹാരാഷ്ട്രയിലെ വ്യവസായിയുടെ മകൻ കേതൻ വിശാൽ അഗർവാളിനെ പ്രതിശ്രുതവധു സിയ ഗോയലും കാമുകനും കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത് ഏറെ നാളത്തെ ആസൂത്രണത്തിന് ഒടുവിലാണെന്ന് പൊലീസ്. ആദ്യം അപകടമരണമെന്ന വിലയിരുത്തലിലായിരുന്നു പൊലീസ്. ഫോൺ രേഖകളും സാഹചര്യത്തെളിവുകളും വിശകലനം ചെയ്താണ് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്. സിയയുടെ കാമുകൻ ചേതൻ ബാബുലാൽ ചൗധരിയും അറസ്റ്റിലായി.
ജൂൺ 18 നായിരുന്നു കൊലപാതകം. ബന്ധത്തിന് തടസ്സമാകുമെന്ന് കണ്ടതോടെയാണ് കേതനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. ലോഹഗഡ് കോട്ട സന്ദർശിക്കുന്നതിനിടെ കേതൻ കാൽതെറ്റി കൊക്കയിൽ വീണെന്നാണ് സിയ പൊലീസിനോടും വീട്ടുകാരോടും പറഞ്ഞത്. മൃതശരീരം കൊക്കയിൽനിന്ന് കണ്ടെത്തിയതിനു പിന്നാലെ ഇൻസ്റ്റഗ്രാമിൽ വൈകാരികമായ ഒരു സ്റ്റോറി സിയ പങ്കുവച്ചിരുന്നു. ‘എന്റെ ജന്മദിനത്തിൽ നീ എന്നെ തനിച്ചാക്കി പോയി. ഞാൻ നിന്നെ ഇത്രയധികം സ്നേഹിച്ചിട്ടും നീ എന്തിനാണ് എന്നെ വിട്ടുപോയത്? ആത്മാവിന് നിത്യശാന്തി നേരുന്നു’–സ്റ്റോറിയിൽ പറഞ്ഞതിങ്ങനെ.
ഒരു പ്രണയഗാനത്തിന്റെ പശ്ചാത്തലത്തിൽ ഇരുവരും നൃത്തം ചെയ്യുന്ന ദൃശ്യങ്ങളും സ്റ്റോറിയിൽ ഉൾപ്പെടുത്തിയിരുന്നു. ‘നീ ഇവിടെത്തന്നെയുണ്ടെന്ന് എന്റെ ഹൃദയത്തിനറിയാം. തിരിച്ചുവരൂ’ എന്ന ഹിന്ദി വരിയും സ്റ്റോറിയിൽ ഉണ്ടായിരുന്നു. തുടക്കത്തിൽ സിയയെ ആരും സംശയിച്ചില്ല. മൊഴിയിൽ പൊരുത്തക്കേടുകളുണ്ടായതോടെ പൊലീസ് വിശദമായ അന്വേഷണം നടത്തി. ഫോൺരേഖകൾ പരിശോധിച്ചപ്പോൾ സിയയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്നു മനസ്സിലായി. തെളിവുകൾ ലഭിച്ചതോടെ ഇരുവരുടേയും അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു.






