കൊട്ടാരക്കര ∙ ഒരു കുട്ടിയുടെ കാൽവിരൽ മണ്ണിനിടയിൽ കണ്ടപ്പോൾ അതു സ്വന്തം മകൻ നവനീതാണെന്നു സനിൽകുമാർ കരുതിയിരുന്നില്ല. കൈകൊണ്ട് മണ്ണു നീക്കിയപ്പോൾ കണ്ട മറ്റൊരു കുട്ടിയെയും രക്ഷിച്ചു. മൂക്കിൽനിന്നു രക്തം വാർന്നും ശരീരത്തിൽ ചതവേറ്റും പുറത്തെടുത്ത മകനെ ആശുപത്രിയിലെത്തിക്കാൻ പല വാഹനങ്ങൾക്കും കൈകാണിച്ചെങ്കിലും ആരും നിർത്തിയില്ല.
ഒടുവിൽ സുഹൃത്തിന്റെ ബൈക്കിൽ നടുവിലിരുത്തി ആശുപത്രിയിലെത്തിച്ചു. കിഴക്കേക്കര സെന്റ് മേരീസ് സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർഥിയായ നവനീതിനെ വൈകിട്ടോടെ ഡിസ്ചാർജ് ചെയ്തു. അമ്പലപ്പുറം കാർത്തികയിൽ പി.സനിൽകുമാർ സ്കൂട്ടറിൽ മകനെ ബസ് സ്റ്റോപ്പിലെത്തിച്ചശേഷം അൽപമകലെ നിൽക്കുമ്പോഴായിരുന്നു അപകടം.
ടിപ്പർ ലോറിയുടെ മരണപ്പാച്ചിൽ കവർന്നത് വിദ്യാർഥിയടക്കം 3 പേരുടെ ജീവനാണ്. അനുവദിച്ചതിന്റെ ഇരട്ടിയിലേറെ മണ്ണുമായി അമിതവേഗത്തിലോടിച്ച മിനി ടിപ്പർ ലോറി ബൈക്കിലിടിച്ചശേഷം ബസ് കാത്തുനിന്നവരുടെ ഇടയിലേക്കു പാഞ്ഞുകയറുകയായിരുന്നു. ഡ്രൈവർക്ക് ഹെവി ലൈസൻസ് ഉണ്ടായിരുന്നുമില്ല, കൊട്ടാരക്കരയ്ക്കടുത്ത് അമ്പലത്തുംകാല–നീലേശ്വരം റോഡിലുള്ള മുക്കോണി മുക്കിൽ ഇന്നലെ രാവിലെ 7 മണിയോടെയായിരുന്നു ദുരന്തം.
10–ാം ക്ലാസ് വിദ്യാർഥി പി.പാർഥിപ് (15), കെഎസ്ആർടിസി പുനലൂർ ഡിപ്പോ മെക്കാനിക് അജയൻ ആചാരി (50), ബൈക്ക് യാത്രികനായ പാരലൽ കോളജ് അധ്യാപകൻ ആർ.വി.ഹരിലാൽ (54) എന്നിവരാണു മരിച്ചത്. ലോറി ഡ്രൈവർ നിസാം (40), സ്കൂൾ വിദ്യാർഥികളായ കൗശൽ (14), ഋഷഭ് (15), നവനീത് കൃഷ്ണൻ (14), ജിബിമോൾ (15) എന്നിവർക്കു പരുക്കേറ്റു. തലയിലും വാരിയെല്ലിനും ഗുരുതര പരുക്കേറ്റ കൗശലിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ബൈക്കിനെ വെട്ടിച്ച ടിപ്പർ ബ്രേക്ക് ചെയ്ത് ഏകദേശം 10 മീറ്ററോളം നിരങ്ങിനീങ്ങിയശേഷം ഇടിച്ചുമറിയുകയായിരുന്നു.






