ചെന്നൈ ∙ തമിഴ് നടൻ രവി മോഹന്റെ ചെന്നൈയിലെ വസതിയിൽ നിന്നും 10 ലക്ഷം രൂപ വിലമതിക്കുന്ന വജ്ര നെക്‌ലേസും നാലായിരം രൂപയും മോഷണം പോയി. ഇതിന്റെ പേരിൽ വീട്ടുജോലിക്കാരെ തടഞ്ഞുവച്ചുവെന്നാണ് വിവരം. തിങ്കളാഴ്ച ജോലിക്ക് പോയ വീട്ടുജോലിക്കാർ തിരികെ വന്നില്ല എന്ന് കാണിച്ച് പൊലീസ് കൺട്രോൾ റൂമിൽ ലഭിച്ച വിവരത്തെത്തുടർന്ന് നീലാങ്കരൈ പൊലീസ് താരത്തിന്റെ വീട്ടിലെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്.
വീട്ടിൽ രണ്ട് സ്ത്രീകളെയും ഒരു ആൺകുട്ടിയെയുമാണ് തടഞ്ഞുവച്ചത്. മോഷണം നടന്നിട്ടുണ്ടെങ്കിൽ പൊലീസിൽ പരാതി നൽകുകയാണ് വേണ്ടതെന്നും, ആളുകളെ തടഞ്ഞുവച്ച് സ്വകാര്യമായി ചോദ്യം ചെയ്യാൻ ആർക്കും അധികാരമില്ലെന്നും പൊലീസ് വ്യക്തമാക്കി. ഇതിനുപിന്നാലെ ജോലിക്കാരെയും ആൺകുട്ടിയെയും അവിടെനിന്നും മാറ്റി. സംഭവത്തിന് പിന്നാലെ, മോഷണം ആരോപിച്ച് രവി മോഹന്റെ മാനേജർ ജോലിക്കാർക്കെതിരെ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകി.
സംഭവം നടക്കുന്ന സമയത്ത് രവി മോഹൻ വീട്ടിലുണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതു സംബന്ധിച്ച് നടനോ അദ്ദേഹത്തിന്റെ പ്രതിനിധികളോ മാധ്യമങ്ങളോട് സംസാരിച്ചിട്ടില്ല.






