പാലക്കാട്: തെരുവ്‌നായ കടിച്ച് കേടുവന്ന പുതിയ ചെരിപ്പ് നന്നാക്കി നൽകാൻ വിസമ്മതിക്കുകയും വിൽപനാനന്തര സേവനം നിഷേധിക്കുകയും ചെയ്ത കമ്പനിക്കെതിരെ ഉപഭോക്തൃ കോടതിയുടെ മാതൃകാപരമായ നടപടി. സാമൂഹിക പ്രവർത്തകൻ ബോബൻ മാട്ടുമന്ത നൽകിയ ഹർജിയിൽ, നിർമ്മാണ കമ്പനി പരാതിക്കാരന് 5000 രൂപ പിഴയായി നഷ്ടപരിഹാരം നൽകാനും പുതിയ ചെരിപ്പ് നൽകാനും പാലക്കാട് ഉപഭോക്തൃ കോടതി ഉത്തരവിട്ടു.
2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ 35-ാം വകുപ്പ് പ്രകാരമാണ് ബോബൻ മാട്ടുമന്ത കഴിഞ്ഞ ഫെബ്രുവരിയിൽ കോടതിയെ സമീപിച്ചത്. 2025 ഒക്‌ടോബർ 20-നായിരുന്നു കേസിനാസ്പദമായ സംഭവം. ബോബനും ഭാര്യ റിംനയും പാലക്കാട് നഗരത്തിലെ ബിഒസിറോഡിലുള്ള കടയിൽ നിന്നും 695 രൂപ വിലവരുന്ന ചെരിപ്പ് വാങ്ങിയിരുന്നു. അന്ന് വൈകീട്ട് ഇരുവരും ക്ഷേത്രദർശനത്തിന് പോയ സമയത്ത് പുറത്ത് അഴിച്ചുവെച്ചിരുന്ന പുതിയ ചെരിപ്പ് തെരുവ്‌നായ കടിച്ച് നശിപ്പിക്കുകയായിരുന്നു.
അടുത്ത ദിവസം തന്നെ ചെരിപ്പ് നന്നാക്കാനായി തുന്നൽക്കാരെ സമീപിച്ചെങ്കിലും ആ പ്രത്യേക മോഡലിന് ആവശ്യമായ തവിട്ടുനിറത്തിലുള്ള മെറ്റീരിയൽ വിപണിയിൽ ലഭ്യമായിരുന്നില്ല. ഇതേത്തുടർന്ന് ബോബൻ കമ്പനിയുടെ ഔദ്യോഗിക വാട്‌സാപ്പ് നമ്പറിലൂടെ അധികൃതരെ ബന്ധപ്പെട്ടു. കേടുവന്ന ചെരിപ്പ് നന്നാക്കി നൽകണമെന്നും അതിന്റെ മുഴുവൻ ചെലവും താൻ വഹിക്കാൻ തയ്യാറാണെന്നും, അതല്ലെങ്കിൽ ആവശ്യമായ മെറ്റീരിയൽ എത്തിച്ചുതന്നാൽ സ്വന്തം നിലയ്ക്ക് നന്നാക്കിക്കൊള്ളാമെന്നും ബോബൻ കമ്പനിയെ അറിയിച്ചിരുന്നു. എന്നാൽ കമ്പനിയുടെ ഭാഗത്തുനിന്ന് തികച്ചും നിഷേധാത്മകമായ നിലപാടാണ് ഉണ്ടായത്.
ഉപഭോക്താവിനോട് കാണിച്ച ഈ സേവന വൈകല്യത്തിനെതിരെ ബോബൻ മാട്ടുമന്ത അഭിഭാഷകനായ രതീഷ് ഗോപാലൻ മുഖേന ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കോടതിയുടെ നേതൃത്വത്തിൽ നടന്ന മധ്യസ്ഥ ചർച്ചകൾക്കൊടുവിലാണ് ഉപഭോക്താവിന് അനുകൂലമായി വിധി വന്നത്. പരാതിക്കാരന് 5000 രൂപ നഷ്ടപരിഹാരവും ഒപ്പം പുതിയൊരു ജോടി ചെരിപ്പും വാങ്ങി നൽകാൻ കമ്പനി ബാധ്യസ്ഥരാണെന്ന് കോടതി ഉത്തരവിട്ടു.






