പൊൻകുന്നം ∙ ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ടയുമായി പൊലീസ്. 250 ഗ്രാം എംഡിഎംഎയുമായി ബെംഗളൂരുവിൽ നിന്നു കാറിലെത്തിയ ചങ്ങനാശേരി സ്വദേശികളെയാണ് ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡും പൊൻകുന്നം പൊലീസും ചേർന്നു പിടികൂടിയത്. പൊതുവിപണിയിൽ ഇതിന് 12.5 ലക്ഷം രൂപ മൂല്യമുണ്ടെന്ന് പൊലീസ് പറഞ്ഞു. പെരുന്ന ഒലച്ചുകുഴിയിടം എൻ.ബി.നിബിൻ (38), തൃക്കൊടിത്താനം പള്ളിപ്പറമ്പിൽ ഹാഷിം മൻസിലിൽ ഹാഷിം ലബ്ബ (29) എന്നിവരാണ് അറസ്റ്റിലായത്. കാറിന്റെ ഡോറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. രഹസ്യവിവരത്തെ തുടർന്ന് കുട്ടിക്കാനം മുതൽ പൊലീസ് കാറിനെ പിന്തുടർന്നു. തുടർന്ന് കൊല്ലം – ഡിണ്ടിഗൽ ദേശീയപാതയിൽ പൊൻകുന്നം ടൗണിൽ 2 പൊലീസ് ജീപ്പുകൾ വിലങ്ങിയിട്ടാണ് സംഘത്തെ പിടികൂടിയത്.
ഡോർ തുറക്കാൻ സംഘം തയാറാകാത്തതിനെ തുടർന്ന് കാറിന്റെ പിൻവശത്തെ ചില്ല് തകർത്താണ് ഇവരെ പുറത്തിറക്കിയത്. ഇവരിൽ നിന്ന് എംഎഡിഎംഎ വാങ്ങാൻ ചങ്ങനാശേരിയിൽ കാത്തു നിന്ന ജെയ്ത്തും (കണ്ണൻ)അറസ്റ്റിലായി. ജെയ്ത്താണ് മറ്റുള്ളവർക്ക് എംഡിഎംഎ വാങ്ങാൻ പണം നൽകി അയച്ചതെന്നു പൊലീസ് പറഞ്ഞു. കാർ വർക്‌ഷോപ്പിൽ എത്തിച്ചു റൂഫ് പാനൽ വരെ ഇളക്കി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. മാർച്ച് 6ന് കടുത്തുരുത്തിയിൽ 147.08 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു.
അഞ്ച് വാഹനങ്ങളിൽ പൊലീസ്, സിനിമാ സ്റ്റൈൽ ആസൂത്രണം
പൊൻകുന്നം ∙ പാലക്കാട് വഴി ബെംഗളൂരുവിലേക്ക്, എംഡിഎംഎയുമായി തിരിച്ച് കുമളി വഴി കോട്ടയത്തേക്ക് – ജില്ലയിലെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയ്ക്കായി പൊലീസ് ഈ വഴിയിൽ ഒരുക്കിയത് ബുദ്ധിപരമായ കെണിയും സിനിമാ സ്റ്റൈൽ ആസൂത്രണവും. ചങ്ങനാശേരി സ്വദേശികളായ 2 പേർ എംഡിഎംഎ കൊണ്ടുവരുന്നതിനായി ബെംഗളൂരുവിലേക്കു പോയതായാണ് ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചത്. കുമളി മുതൽ കുട്ടിക്കാനം വരെ കാറും ജീപ്പും ഉൾപ്പെടെ 5 വാഹനങ്ങളിലായി പൊലീസ് കാത്തുകിടന്നു.
ലഹരി സംഘത്തിന് സംശയം തോന്നാതിരിക്കാൻ പൊലീസ് 5 വാഹനങ്ങളിലായാണ് പിന്തുടർന്നത്. പൊലീസ് എന്നെഴുതിയ വാഹനം ഉണ്ടായിരുന്നെങ്കിലും പിന്തുടരുമ്പോൾ ഉപയോഗിച്ചില്ല. പിന്തുടരുന്ന കാർ കുറച്ചു സമയം കഴിയുമ്പോൾ സ്ലോ ചെയ്തു അടുത്ത വാഹനം മുന്നിൽ കയറി കാറിനെ പിന്തുടർന്നു. മുണ്ടക്കയം എത്തിയപ്പോഴേക്കും ലഹരി സംഘത്തിന് സംശയം തോന്നി കാർ സ്പീഡ് കൂട്ടി.
ഇതിനിടെ ഇടുക്കി ജില്ലാ അതിർത്തിയായ 35–ാം മൈലിലും മുണ്ടക്കയത്തും തടയാൻ ശ്രമിച്ചെങ്കിലും വെട്ടിച്ചു കടന്നു. തുടർന്നു വിവരം അറിയിച്ചതിനെത്തുടർന്നു പൊൻകുന്നം പൊലീസ് ടൗണിൽ ദേശീയപാതയിൽ 2 പൊലീസ് ജീപ്പുകൾ വിലങ്ങിയിട്ട് ഗതാഗതം തടസ്സപ്പെടുത്തി. അതോടെ ലഹരിസംഘത്തിന്റെ കാറും ബ്ലോക്കിൽ കുടുങ്ങി. തുടർന്ന് കാർ വളഞ്ഞ് ചില്ല് തകർത്താണ് ഇവരെ പിടികൂടിയത്.






