തിരുവനന്തപുരം∙ നെയ്യാറ്റിന്‍കരയില്‍ ബൈക്ക് ഇരപ്പിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിക്കൊന്ന സംഭവത്തില്‍ അയല്‍വാസിയായ യുവാവും പിതാവും സഹോദരനും അടക്കം നാലു പേര്‍ പിടിയില്‍. നെല്ലിമൂട് കുഴിപളളം സ്വദേശി മനുവെന്ന് വിളിക്കുന്ന മനോജ് (22) ആണ് ഇന്നലെ രാത്രി കൊല്ലപ്പെട്ടത്. ബൈക്ക് ഇരപ്പിച്ച് ശബ്ദമുണ്ടാക്കിയതിനെ ചൊല്ലി അയല്‍വാസിയുമായി ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. അയല്‍വാസിയായ പൊടിയന്‍, മക്കളായ മിഥുന്‍, അമ്പാടി, പ്രായപൂര്‍ത്തിയാകാത്ത സുഹൃത്ത് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
അമ്പാടിയുടെ ബൈക്ക് പെട്രോള്‍ തീര്‍ന്നതിനെ തുടര്‍ന്നു മനുവിന്റെ വീടിനു മുന്നില്‍ വച്ചിരുന്നു. തുടര്‍ന്ന് സുഹൃത്ത് പെട്രോള്‍ വാങ്ങിക്കൊണ്ടുവന്ന് ബൈക്കില്‍ നിറച്ച ശേഷം ഇരിപ്പിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ശബ്ദം കേട്ടുകൊണ്ട് പുറത്തേക്ക് വന്ന മനു ഇതിനെ ചോദ്യം ചെയ്തു. മനുവും അമ്പാടിയും തമ്മില്‍ മുന്‍പും ചെറിയ പ്രശ്‌നമുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടുകാര്‍ ഇടപെട്ട് സംഘര്‍ഷം ഒഴിവാക്കിയതിനെ തുടര്‍ന്ന് അമ്പാടിയും സുഹൃത്തും ബൈക്കില്‍ വീട്ടിലേക്കു പോയി. എന്നാല്‍ മനു ഇവര്‍ക്കു പിന്നാലെ കത്തിയുമായി വീട്ടിലെത്തുകയായിരുന്നു. ഇതോടെ വീട്ടിലുണ്ടായിരുന്ന അമ്പാടിയുടെ പിതാവ് പൊടിയന്‍, സഹോദരന്‍ മിഥുന്‍ എന്നിവരും പ്രശ്‌നത്തില്‍ ഇടപെട്ടു.
ഇവിടെ വച്ച് വീണ്ടും തര്‍ക്കവും അടിപിടിയും ഉണ്ടായി. അമ്പാടിയുടെ സുഹൃത്തിന് കൈയില്‍ മുറിവേറ്റു. തുടര്‍ന്നുള്ള സംഘര്‍ഷത്തിലാണ് മനുവിനു കുത്തേറ്റത്. മനു തന്നെ കൊണ്ടുവന്ന കത്തി കൊണ്ടുള്ള കുത്തേറ്റാണ് ഇയാള്‍ മരിച്ചത്. വാരിയെല്ലിന്റെ ഭാഗത്ത് ആഴത്തിലുള്ള കുത്തേറ്റതാണ് മരണകാരണം. മനു മരിച്ച വിവരം അറിയാതെയാണ് അമ്പാടി കൈയ്ക്കു മുറിവേറ്റ സുഹൃത്തിനെയും കൊണ്ടു നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ എത്തിയത്. അതേസമയം, തന്നെ നാട്ടുകാര്‍ മനുവിനെയും ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍മാര്‍ മനുവിന്റെ മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ വച്ച് മനുവിന്റെ ബന്ധുക്കളും അമ്പാടിയുടെ സുഹൃത്തുക്കളും തമ്മില്‍ വലിയ സംഘര്‍ഷമുണ്ടായി.
ഇതോടെ സെക്യൂരിറ്റിക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി അമ്പാടിയെയും സുഹൃത്തിനെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പിന്നീട് ഇവരുടെയും നാട്ടുകാരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് അമ്പാടിയുടെ പിതാവ് പൊടിയനെയും സഹോദരന്‍ മിഥുനെയും കസ്റ്റഡിയില്‍ എടുത്തത്. ആരാണ് മനുവിനെ കുത്തിയതെന്ന് വ്യക്തമായിട്ടില്ലെന്നു പൊലീസ് പറഞ്ഞു.






