കൊച്ചി ∙ ആഡംബര ഹോട്ടലിൽനിന്ന് ഡോക്ടറും അഭിഭാഷകരും ബിസിനസുകാരുമടങ്ങുന്ന എട്ടംഗ സംഘം ലഹരി മരുന്നുമായി പിടിയിലായതിന്റെ അന്വേഷണം സിനിമ മേഖലയിലേക്കും. സിനിമ മേഖലയിലെ പ്രൊഡക്‌ഷൻ കണ്‍ട്രോളർ തലയോലപ്പറമ്പ് വടയാർ വിഷ്ണു നിവാസിൽ വിശാൽ സോമൻ (34) പിടിയിലായതോടെയാണിത്. 5.6 ഗ്രാം എംഡിഎംഎയുമായാണ് വിശാൽ പിടിയിലായത്.
കഴിഞ്ഞ ദിവസം 390 ഗ്രാം എംഡിഎംഎയുമായി പിടിയിലായ മുൻ ‘മിസ്റ്റർ എറണാകുളം’ ജേതാവും ജിം ട്രെയിനറുമായ ആലുവ എടത്തല സ്വദേശി മുഹമ്മദ് സാദിഖിന്റെ (26) പക്കൽ നിന്നാണ് വിശാൽ ലഹരിമരുന്ന് വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് സാദിഖിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇടപാടുകാരനായ അടുത്ത സുഹൃത്ത് വിശാലിനെപ്പറ്റി വിവരം ലഭിച്ചതും തുടരന്വേഷണം അറസ്റ്റിലേക്ക് നയിച്ചതും.
തൃക്കാക്കര വാഴക്കാലയിൽ വച്ച് ഡാൻസാഫ് സംഘമാണ് ദിവസങ്ങളായുള്ള നിരീക്ഷണത്തിനൊടുവിൽ മുഹമ്മദ് സാദിഖിനെ പിടികൂടിയത്. കൊച്ചിയിലെ യുവാക്കൾക്കിടയിലും നിശാപാർട്ടികളിലും പ്രമുഖ നൈറ്റ് ക്ലബ്ബുകളിലും രാസലഹരി എത്തിക്കുന്ന പ്രധാന കണ്ണിയാണ് ഇയാൾ എന്നു പൊലീസ് കണ്ടെത്തിയിരുന്നു. സിനിമാ മേഖലയിലേക്കും സാദിഖ് ലഹരി എത്തിച്ചിരുന്നുവെന്ന് വിശാലിന്റെ അറസ്റ്റോടെ പൊലീസ് സ്ഥിരീകരിക്കുന്നു. സിനിമാമേഖലയിൽ നിന്നുള്ള കൂടുതൽ വ്യക്തികളെപ്പറ്റി സാദിഖ് പൊലീസിനു വിവരം നൽകിയിട്ടുണ്ടെന്നാണു സൂചന. ഈ വർഷമാദ്യം 450 ഗ്രാം രാസലഹരിയുമായി അറസ്റ്റിലായ ലഹരി സംഘത്തലവനും തൊടുപുഴ സ്വദേശിയുമായ കെവിൻ ബി. മാത്യുവുമായി സാദിഖിന് അടുത്ത ബന്ധമുണ്ടായിരുന്നു.






