ഇരവിപുരം ∙ അമ്മയെയും രണ്ടു മക്കളെയും കാണാനില്ലെന്ന് ഭർതൃ വീട്ടുകാരുടെ പരാതി. ഇരവിപുരം സ്വദേശിയായ യുവതിയെയും ഇവരുടെ 12 വയസ്സുള്ള ആൺകുട്ടിയെയും മൂന്നര വയസ്സുള്ള പെൺകുട്ടിയെയുമാണ് കഴിഞ്ഞ ഞായർ മുതൽ കാണാനില്ലെന്ന് ഭർതൃവീട്ടുകാർ ഇരവിപുരം പൊലീസിൽ പരാതി നൽകിയത്. ക്ഷേത്ര ദർശനത്തിന് പോകുന്നു എന്ന് പറഞ്ഞാണ് ഇവർ കാറുമായി വീട്ടിൽ നിന്ന് ഇറങ്ങിയത്. വൈകുന്നേരം ആയിട്ടും മടങ്ങിയെത്താത്തതിനെ തുടർന്ന് ഫോൺ വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു.
തുടർന്നാണ് വീട്ടുകാർ ഇരവിപുരം പൊലീസിൽ പരാതി നൽകിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ സഞ്ചരിച്ച കാർ തെന്മല കടന്ന് തമിഴ്നാട്ടിലേക്കു പോകുന്നതായി സിസിടിവി ദൃശ്യത്തിൽ കണ്ടെത്തി. വാഹനത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും പിന്നീട് വിവരമൊന്നും ലഭിച്ചില്ല. ഇവർ തമിഴ്നാട്ടിൽ തന്നെയുണ്ടെന്നാണു സംശയം. ഇവരെ തേടി പൊലീസ് അന്വേഷണം നടന്നു വരികയാണ്. യുവതി ഇൻഷുറൻസ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. വിദേശത്തായിരുന്ന ഭർത്താവ് വിവരം അറിഞ്ഞ് നാട്ടിലെത്തി. യുവതിക്ക് സഹോദരനുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.





