കോഴിക്കോട്: പ്രിയങ്കാഗാന്ധി എം.പി.യുടെ സെക്രട്ടറിയെന്ന വ്യാജേന വിദ്യാ ബാലകൃഷ്ണൻ എം.എൽ.എ.ക്ക് മന്ത്രിസ്ഥാനം വാഗ്ദാനംചെയ്ത് മൂന്നുകോടിരൂപ തട്ടാൻ ശ്രമിച്ച കേസിൽ പ്രതികൾക്കുമുൻപേ ആദ്യം പിടിയിലായത് ഫോൺ മോഷ്ടിച്ച കള്ളൻ. ഡൽഹി സ്വദേശിയായ കൂലിപ്പണിക്കാരന്റെ സിംകാർഡും ഫോണും മോഷണം പോയിരുന്നു. ഈ ഫോൺ ഉപയോഗിച്ചാണ് അറസ്റ്റിലായ പ്രതികൾ വിദ്യാബാലകൃഷ്ണനെ വിളിച്ചത്.
മോഷ്ടിച്ച ഫോണിൽനിന്ന് വിളിയെത്തിയ 70 പേരെ ഡൽഹി സൈബർ പോലീസിന്റെയും കോഴിക്കോട് സൈബർ സെല്ലിന്റെയും നേതൃത്വത്തിൽ കണ്ടെത്തുകയാണ് ആദ്യംചെയ്തത്. ഇവരിൽനിന്നാണ് കള്ളനിലേക്ക് എത്തുന്നത്. കള്ളനെ ചോദ്യംചെയ്തപ്പോഴാണ് ഫോൺ ഡൽഹിയിലെ കടയിൽ വിറ്റുവെന്ന് സമ്മതിച്ചത്. മോഷ്ടിച്ച ഫോണുകൾ വാങ്ങുന്ന കടയിലേക്കായി പിന്നീടുള്ള അന്വേഷണം.
കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണർ പദം സിങ്ങിന്റെ ബാച്ചിലുള്ള ഡൽഹിയിൽ ജോലിചെയ്യുന്ന ഐ.പി.എസുകാരായ പോലീസ് ഓഫീസർമാരിൽ ചിലരുടെ സഹായത്തോടെ വ്യാപാരിയെയും മോഷ്ടാവിനെയും വേഗം കണ്ടെത്താൻ കഴിഞ്ഞു. തുടർന്ന്, ഫോൺ വാങ്ങാൻ എത്തിയവരിലേക്കായി അന്വേഷണം. ഈസ്റ്റ് ഡൽഹി സ്വദേശികളായ മയൂർവിഹാർ ഹൗസ് നമ്പർ ഒന്നിൽ ഗൗരവ് (21), സപേര ബസ്തിയിൽ നിതിൻകുമാർ (21) എന്നിവർ ചേർന്നാണ് ഫോൺ കൊണ്ടുപോയതെന്ന് വ്യക്തമായി. ഇതോടെയാണ് സൈബർ സെല്ലിന്റെ സഹായത്തോടെ ഈ ഫോണിൽനിന്ന് വിളിച്ചവരുടെയും തിരിച്ചു വിളിച്ചവരുടെയും പട്ടിക തയ്യാറാക്കിയത്. ഡിജിറ്റൽ തെളിവുകൾമാത്രം മതിയാകാതെ വന്നതോടെ എസ്.ഐ.മാരായ എ. അനിൽകുമാർ, ടി. നൗഷാദ്, എ.എസ്.ഐ. ടി. ബിജു എന്നിവർ സിങ്ങിന്റെ നേതൃത്വത്തിൽ ഡൽഹിയിലേക്ക് പോയി. ഖാസിപുരിൽനിന്നാണ് ഗൗരവും നിതിൻകുമാറും അറസ്റ്റിലാവുന്നത്. ഒന്നാം പ്രതിയായ ഗൗരവിന് ഡൽഹി സ്പെഷ്യൽ സെല്ലിലും നാസിക് സിറ്റി സൈബർ പോലീസ് സ്റ്റേഷനിലുമായി രണ്ട് കേസുകളുണ്ട്.
കോഴിക്കോട് സിറ്റി സൈബർ സ്റ്റേഷനിലെ അസിസ്റ്റന്റ് കമ്മിഷണർ എസ്.എം. പ്രദീപ്കുമാർ, എസ്.ഐ. പി. പ്രകാശ്, എ.എസ്.ഐ.മാരായ കെ. ബീരജ്, ജിതേഷ് കൊല്ലംകോട്, എസ്.സി.പി.ഒ. എം.കെ. നൗഫൽ, സി.പി.ഒ. പി.കെ. വിമീഷ് എന്നിവരാണ് ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചത്. പ്രതികളുമായി പോലീസ് സംഘം ഞായറാഴ്ച കേരളത്തിലെത്തും.






