തിരുവനന്തപുരം: ബിൽ കുടിശ്ശിക കാരണം ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ട മോട്ടോർ വാഹന വകുപ്പിന്റെ എ.ഐ ക്യാമറകൾ വീണ്ടും കണ്ണുതുറന്നു. കഴിഞ്ഞദിവസം മുതൽ പിഴ ചുമത്തിത്തുടങ്ങിയിട്ടുണ്ട്. അതിനാൽ നേരത്തേ ക്യാമറയിൽ പതിഞ്ഞ നിയമലംഘനങ്ങൾ ഉടൻ അപ്‌ലോഡ് ചെയ്യും. എ.ഐ ക്യാമറകളുടെ മേൽനോട്ടവും നടത്തിപ്പും കെൽട്രോണിനാണ്. കരാർ അനുസരിച്ച് റോഡ് സുരക്ഷാ അതോറിറ്റിയാണ് കെൽട്രോണിന് നിശ്ചിത ഗഡുക്കളായി തുക നൽകേണ്ടത്. നിലവിൽ 55 കോടി രൂപ അതോറിറ്റിയിൽ നിന്ന് കെൽട്രോണിന് ലഭിക്കാനുണ്ട്. ഇതേത്തുടർന്നാണ് ഇന്റർനെറ്റ് ബിൽ അടയ്ക്കാൻ സാധിക്കാതെ വരികയും ക്യാമറകളുടെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തത്.
നിലവിൽ കുടിശ്ശിക നൽകുന്നത് സംബന്ധിച്ച് സർക്കാർ തലത്തിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഇതിൽ വിശ്വാസമർപ്പിച്ച് കെൽട്രോൺ സ്വന്തം നിലയ്ക്ക് തുക അടച്ചതോടെയാണ് ഇന്റർനെറ്റ് ബന്ധം പുനഃസ്ഥാപിച്ചത്. 2023 ഏപ്രിലിലാണ് ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ സംസ്ഥാനത്ത് 625 എ.ഐ ക്യാമറകൾ സ്ഥാപിച്ചത്. കെൽട്രോണിന് നൽകേണ്ട പണത്തിന്റെ കാര്യത്തിൽ തുടക്കംമുതൽ അലംഭാവമായിരുന്നു. ആദ്യ ഘഡു കിട്ടിയത് കോടതി ഇടപെടലിനെ തുടർന്നായിരുന്നു. പിന്നാലെ തവണൻകൾ മുടങ്ങി കുടിശ്ശികയാവുകയായിരുന്നു.
232 കോടി രൂപ ചെലവിട്ട പദ്ധതിയിൽ ഇതുവരെ പിഴ ഇനത്തിൽ 325 കോടി രൂപ സർക്കാർ ഖജനാവിലെത്തി. പദ്ധതി നടത്തിപ്പിന് 14 ജില്ലകളിലും കൺട്രോൾ റൂം സ്ഥാപിച്ച് കെൽട്രോൺ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ ശമ്പളവും ഓഫീസ് ചെലവും കെൽട്രോണാണ് വഹിക്കേണ്ടത്. പിഴ ചുമത്തിയത് സംബന്ധിച്ച് വാഹന ഉടമകൾക്ക് നോട്ടീസ് അയക്കേണ്ട ചുമതലയും കെൽട്രോണിനാണ്. പ്രതിവർഷം 25 ലക്ഷം നോട്ടീസ് അയക്കാനാണ് കരാറുള്ളതെങ്കിലും നിലവിൽ 40 ലക്ഷത്തിലധികം നോട്ടീസുകൾ അയക്കേണ്ട സാഹചര്യമാണ്. ഇതിന് സർക്കാർ അധിക തുക നൽകാത്തതിനാൽ നിലവിൽ എസ്എംഎസ് മാത്രമാണ് അയക്കുന്നത്.







