അഗളി ∙ കഞ്ചാവുകേസിൽ ബന്ധമുണ്ടെന്നാരോപിച്ച് തമിഴ്നാട് പൊലീസ് സംഘം രാത്രിയിൽ അട്ടപ്പാടി ഉന്നതിയിൽ കയറി ആദിവാസിയെ തല്ലി വാരിയെല്ലൊടിച്ചു. പുതൂർ കുളപ്പടി ഉന്നതിയിൽ മുരുകേശിനെയാണ് (51) വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിൽ കയറി മർദിച്ചത്. പരുക്കേറ്റ മുരുകേശ് കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ തമിഴ്നാട് പൊലീസിനെ പ്രതിയാക്കി പുതൂർ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു.
24നു രാത്രി എട്ടോടെ വാഹനത്തിലെത്തിയ സംഘമാണു വീട്ടിൽ നിന്നു മുരുകേശിനെ പിടിച്ചിറക്കി കൊണ്ടുപോയത്. തമിഴ്‌നാട്ടിൽ കഞ്ചാവുമായി പിടിയിലായ പ്രതിയുടെ മൊഴിയനുസരിച്ചാണത്രേ പൊലീസ് സംഘം മുരുകേശിനെ തേടിയെത്തിയത്. റോഡിൽ അൽപം മാറ്റി നിർത്തി ചോദ്യംചെയ്യുകയും മർദിക്കുകയുമായിരുന്നു. ഏറെനേരം ചോദ്യംചെയ്യലും മർദനവും തുടർന്നു. ഇതിനിടെ കാട്ടാനയുടെ അലർച്ച കേട്ടതോടെ സംഘം തിരികെപ്പോവുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന ബൈക്ക് സംഘം കൊണ്ടുപോയതായും പരാതിയുണ്ട്.
അഗളി ഡിവൈഎസ്പി ജിം പോൾ ആശുപത്രിയിലെത്തി മുരുകേശിന്റെ മൊഴിയെടുത്തു. തമിഴ്നാട്ടിൽ നിന്നു കേസുകളുടെ അന്വേഷണത്തിന് കേരളത്തിലെത്തുമ്പോൾ അതത് പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നുണ്ട്. അട്ടപ്പാടിയിലെ ഉന്നതികളിൽ പ്രവേശിക്കുന്നതിനു ചില നിയന്ത്രണങ്ങളും ഉണ്ട്. എന്നാൽ കുളപ്പടി ഉന്നതി ഉൾപ്പെടുന്ന പുതൂർ സ്റ്റേഷനിലോ അഗളി ഡിവൈഎസ്പി ഓഫിസിലോ തമിഴ്‌നാട് പൊലീസ് ബന്ധപ്പെട്ടിരുന്നില്ല.






