വാഷിങ്‌ടൻ ∙ കാമുകിയെ അരിസോണയിലെ അപ്പാർട്ട്‌മെന്റിൽ കൊല്ലപ്പെട്ട കേസിൽ, യുഎസിൽ നിന്നു രക്ഷപ്പെട്ട ഇന്ത്യൻ യുവാവ് ജർമനിയിൽ അറസ്റ്റിൽ. യുഎസ് സ്വദേശിയായ കോളജ് വിദ്യാർഥിനി ജൂലിസ്സ റൂബി സലാസറിന്റെ (19) കൊലപാതകത്തിലാണ് 20 വയസ്സുകാരനായ കാമുകൻ വരുൺ ബാച്ച്‌ഗാരി പിടിയിലായത്. ജർമനിയിൽ കസ്റ്റഡിയിൽ തുടരുന്ന ബാച്ച്ഗാരിയെ വൈകാതെ യുഎസിന് കൈമാറും.
കുടുംബം ആവശ്യപ്പെട്ടതിനെത്തുടർന്ന് യുവതിയുടെ ക്ഷേമം അന്വേഷിക്കാൻ വ്യാഴാഴ്ച വൈകുന്നേരം നാലു മണിയോടെ യൂക്ലിഡ് അവന്യൂവിനും എൽമ് സ്ട്രീറ്റിനും സമീപമുള്ള അപ്പാർട്ട്‌മെന്റിൽ പൊലീസ് എത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. സലാസറിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സ്ഥിരീകരിച്ച പൊലീസ്, യുവതിയുടെ ശരീരത്തിൽ ഗുരുതര പരുക്കുകൾ കണ്ടെത്തിയെന്നും വ്യക്തമാക്കി.
സലാസറിനെ മരിച്ച നിലയിൽ കണ്ടെത്തുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, ഓഗസ്റ്റ് അഞ്ചിന് അവരുടെ കിടപ്പുമുറിയിൽ നിന്ന് ഉച്ചത്തിലുള്ള നിലവിളി കേട്ടതായും സന്ദേശം അയച്ച് വിവരം അന്വേഷിച്ചപ്പോൾ, താൻ സുരക്ഷിതയാണെന്നും ശബ്ദം ഒരു വാക്കുതർക്കത്തിന്റെ ഭാഗമായിരുന്നു എന്നും മറുപടി ലഭിച്ചതായും സമീപം താമസിച്ചിരുന്നവർ പൊലീസിന് മൊഴി നൽകി. പിന്നാലെ സലാസറിന്റെ ഫോണും ക്രെഡിറ്റ് കാർഡുകളും കാമുകൻ ബാച്ച്ഗാരി കൈക്കലാക്കിയെന്ന് സ്ഥിരീകരിക്കുകയും അവരുടെ അമ്മയ്ക്ക് നിരവധി സന്ദേശങ്ങൾ അയക്കുകയും ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തുകയും ചെയ്തതോടെ ഇയാളിൽ സംശയം തോന്നി.
ബാച്ച്ഗാരിക്കെതിരെ മുൻപ് ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചിരുന്ന സലാസർ ഇയാളുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, സലാസറിന്റെ മരണദിവസം ബാച്ച്ഗാരി ടക്‌സൺ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഹൂസ്റ്റണിലേക്കും അവിടെ നിന്ന് ജർമനിയിലെ ബെർലിനിലേക്കുമുള്ള വിമാനം കയറിയതായും അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
പിന്നാലെ കൊലപാതകത്തിനും തട്ടിക്കൊണ്ടുപോകലിനും ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഫെഡറൽ, പ്രാദേശിക, രാജ്യാന്തര അധികാരികളുമായി സഹകരിച്ച് നടത്തിയ നീക്കത്തിൽ ജർമനിയിൽ എത്തിയതിന് പിന്നാലെ ബാച്ച്ഗാരിയെ പിടികൂടുകയായിരുന്നു. ജർമനിയിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കാനായിരുന്നു ഇയാളുടെ പദ്ധതിയെന്ന് പൊലീസ് അറിയിച്ചു.
അരിസോണ യൂണിവേഴ്സിറ്റിയിലെ ബിസിനസ് അനലിറ്റിക്സ് വിദ്യാർഥിയായിരുന്ന ബാച്ച്ഗാരിയെ ഒരു അടിപിടിയെ തുടർന്ന് പുറത്താക്കിയിരുന്നതായും ഇയാൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തി. അടുത്തിടെ ജോലി നഷ്ടപ്പെട്ടതോടെ സാമ്പത്തിക ബുദ്ധിമുട്ടിലായ ഇയാൾക്ക് വാടക നൽകാൻ പോലും കഴിഞ്ഞിരുന്നില്ല. പിന്നാലെ വീസ റദ്ദാകുന്ന സാഹചര്യം ഉടലെടുത്തിരുന്നതായും റിപ്പോർട്ടുണ്ട്.








