ചെന്നൈ ∙ ദക്ഷിണേന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റായ മലയാപുരം ശിങ്കാരവേലു ചെട്ടിയാർ കരുത്തുറ്റ പ്രവർത്തനം നടത്തിയ ട്രിപ്ലിക്കേനിൽ സിപിഎമ്മിനു മൂന്നു കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനം നൽകി ദമ്പതികൾ. അണ്ണാനഗർ സ്വദേശികളായ അഭിഭാഷകൻ ഇ.ഗോകുൽകൃഷ്ണൻ, ഭാര്യ മദ്രാസ് സർവകലാശാലയിലെ പ്രഫ. ജി.ജയന്തി എന്നിവരാണ് കുടുംബസ്വത്തിൽ നിന്നുള്ള വിഹിതം ഇഷ്ടദാനമായി നൽകിയത്. ഫിദൽ കാസ്ട്രോയുടെ നൂറാം ജന്മവാർഷികത്തോടു അനുബന്ധിച്ചു ട്രിപ്ലിക്കേനിലെ ഐസ്ഹൗസിലെ ഡോ.നടേശൻ റോഡിലുള്ള കെട്ടിടത്തിൽ വച്ചു റജിസ്ട്രേഷൻ രേഖ സംസ്ഥാന സെക്രട്ടറി പി.ഷൺമുഖത്തിനു ദമ്പതികൾ കൈമാറി.
2400 ചതുരശ്രയടി വിസ്തീർണം വരുന്ന കെട്ടിടത്തിന്റെ 700 ചതുരശ്രയടിയാണ് പാർട്ടിയുടെ പേരിലേക്ക് മാറ്റിയത്. റജിസ്ട്രേഷനു ചെലവായ 10 ലക്ഷം രൂപയും ഗോകുലകൃഷ്ണൻ നൽകി. പി.ഷൺമുഖത്തിനെ അണിയിക്കാൻ ചുവന്ന ഷാളുമായി ജയന്തി ചടങ്ങിലേക്ക് എത്തി.
സിഐടിയു ഓട്ടോ– ടാക്സി തൊഴിലാളി സംഘം സജീവ പ്രവർത്തകനായ അയനാവരം സ്വദേശി കെ.പ്രഭാകരനോട് കുടുംബസ്വത്തിനെ കുറിച്ചു ദമ്പതികൾ ചർച്ച ചെയ്തിരുന്നു. പ്രഭാകരന്റെ ഓട്ടോയിൽ 20 വർഷമായി സ്ഥിരം യാത്രക്കാരാണ് ഗോകുലകൃഷ്ണനും കുടുംബവും. സ്വത്ത് ഏതെങ്കിലും നന്മപ്രവൃത്തിക്കായി ഉപയോഗിക്കണമെന്ന അന്വേഷണം സിപിഎമ്മിലേക്ക് എത്തുകയായിരുന്നു. പാർട്ടിയുടെ ആശയത്തിൽ ആകൃഷ്ടനായതോടെ തീരുമാനം ഉറപ്പിച്ചു.
പ്രഭാകരൻ തോഴരുടെ കമ്യുണിസ്റ്റു ജീവിതമാണ് ശിങ്കാരവേലുവിന്റെ പ്രവർത്തന സ്ഥലത്തു ഒരു സ്ഥലം ലഭ്യമാകാൻ കാരണമായതെന്നും ചെന്നൈ സെൻട്രൽ ജില്ലാ സെക്രട്ടറി ജി.സെൽവ പറഞ്ഞു. പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ പേരിലാണ് റജിസ്ട്രേഷൻ നടന്നിരിക്കുന്നത്. ചെന്നൈയിലെ കണ്ണായ സ്ഥലത്തു പാർട്ടിക്കു കിട്ടിയ സ്ഥലം ജനോപകാരപ്രദമായ ആവശ്യങ്ങൾക്കു ഉപയോഗിക്കുമെന്നു ചെപ്പോക്ക് ഏരിയ സെക്രട്ടറി ആർ.കപാലി പറഞ്ഞു.






