തൊടുപുഴ: ഇടുക്കി നെടുങ്കണ്ടം എഴുകുംവയലിൽ മാതാപിതാക്കളെ മകൻ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി അജീഷ് ലഹരിക്ക് അടിമയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാത്രിയിലാണ് മാതാപിതാക്കളായ ആന്റണിയെയും ഭാര്യ വത്സമ്മയെയും അജീഷ് കൊലപ്പെടുത്തിയത് . സംഭവത്തിൽ അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മാതാപിതാക്കളെ ദൈവസന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞതായാണ് അജീഷ് നൽകിയ മൊഴി. കൊലപാതകത്തിന് ശേഷം രക്തത്തിൽ കുളിച്ച നിലയിൽ കൈയിൽ കൊന്തയുമായാണ് പ്രതിയെ നാട്ടുകാർ കണ്ടെത്തിയത്. വത്സമ്മയുടെ കഴുത്തിലും വയറിലും ആന്റണിയുടെ നെഞ്ചിലും വയറിലും മാരകമായി കുത്തേറ്റിരുന്നു. മരണം ഉറപ്പാക്കുന്നതിനായി ഇരുവരുടെയും കഴുത്തിലും ആഴത്തിൽ മുറിവേൽപ്പിച്ചതായാണ് വിവരം.
കൃത്യം നടത്തിയതിന് ശേഷം മൃതദേഹങ്ങളുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്തി ബന്ധുവിനും വൈദികനും അയച്ചു കൊടുത്തു. കൊലപാതകത്തിന് പിന്നാലെ മാതാപിതാക്കളെ ദൈവസന്നിധിയിലേക്ക് അയച്ചെന്ന് അജീഷ് പറഞ്ഞതായും നാട്ടുകാർ പറയുന്നു. അജീഷ് ലഹരിക്ക് അടിമയായിരുന്നു. ഏതാനും നാളുകൾക്ക് മുമ്പ് ഡി-അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാതാപിതാക്കളുമായി അജീഷിന് വൈരാഗ്യമുണ്ടായിരുന്നതായും വീട്ടിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നെനും പ്രദേശവാസികൾ പറയുന്നു.






