അമ്പലപ്പുഴ ∙ വീടിനടുത്ത റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞു കയറിയ ഒന്നര വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ വീടും റെയിൽ പാളവും തമ്മിൽ 30 മീറ്റർ പോലും അകലമില്ല. കാക്കാഴം പുതുവൽ വിനീതിന്റെയും സൂര്യയുടെയും ഏക മകൻ ദ്രിനവ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6നു കൊല്ലത്തേക്കു പോയ മെമു തട്ടിയായിരുന്നു അപകടം. മത്സ്യത്തൊഴിലാളിയായ പിതാവും സ്വകാര്യ ആശുപത്രി ജീവനക്കാരിയായ മാതാവും ജോലിക്കു പോയിരുന്നു. ഇതേസമയം കുഞ്ഞിനെ സൂര്യയുടെ വെളിംപറമ്പ് വീട്ടിലാണ് ഏൽപിച്ചിരുന്നത്.
കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം പാളത്തിനരികിൽ കണ്ടത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണ്. മകന്റെ മരണവാർത്ത അറിഞ്ഞു തളർന്നുവീണ വിനീതിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്നേഹനിധിയായ ദ്രിനവിനു മുത്തംനൽകി രാവിലെ ജോലിക്കു പോയ മാതാപിതാക്കൾക്ക് മകന്റെ ദാരുണമായ വേർപാട് ഇനിയും വിശ്വസിക്കാനായിട്ടില്ല. വാവിട്ടു നിലവിളിച്ച് കുഞ്ഞിന്റെ കുസൃതികൾ വിവരിക്കുന്ന ഇവരെ ആശ്വസിപ്പിക്കാനാകാതെ നാട് വിറങ്ങലിച്ചുനിന്നു. അച്ഛനും അമ്മയും ജോലികഴിഞ്ഞ് വൈകിട്ട് വരുന്നതും കാത്ത് ദ്രിനവ് വീടിന്റെ വാതിൽപടിയിൽ നിൽക്കുന്നത് പതിവുകാഴ്ച ആയിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.






