തിരുവനന്തപുരം ∙ കന്യാകുമാരിയിൽ നഴ്സിങ് കോളജ് കെട്ടിടത്തിൽനിന്ന് ചാടിയ വിദ്യാർഥിനി അൻസിജി (21) മരിച്ച സംഭവത്തിൽ പ്രിൻസിപ്പൽ ഷീജയെ പൊലീസ് അറസ്റ്റു ചെയ്തു. വിദ്യാർഥിനിയുടെ മരണത്തെ തുടർന്ന് ഒളിവിലായിരുന്നു. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. നെയ്യാറ്റിൻകര സ്വദേശിനിയായ അൻസിജി കന്യാകുമാരി കരുങ്കലിലെ ബത്‌ലഹം നഴ്സിങ് കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു.
കോളജ് അധികൃതരുടെ മാനസിക പീഡനത്തെ തുടർന്നാണ് അൻസിജി ജീവനൊടുക്കിയതെന്നു കുടുംബം ആരോപിച്ചിരുന്നു. ക്ലാസിൽ മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന പേരിൽ പ്രിൻസിപ്പൽ അൻസിജിയെ അനാവശ്യമായി ശകാരിക്കുകയും മാനസികമായ പിഡിപ്പിക്കുകയും ചെയ്തുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഏതാനും മാസം മുൻപ് ഹോസ്റ്റലിൽ മോശം ഭക്ഷണം നൽകിയതിന്റെ പേരിൽ വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നു. ഇതിന്റെ പേരിലും അൻസിജിയോട് മാനേജ്മെന്റിന് വൈരാഗ്യമുണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കരുങ്കൽ പൊലീസ് പ്രിൻസിപ്പൽ ഷീജയ്ക്കും കോളജ് മാനേജ്മന്റിനുമെതിരെ കേസെടുത്തിരുന്നു.
അതിനിടെ, മൊബൈൽ ഫോൺ കൈവശമുണ്ടെന്ന സംശയത്തിൽ, തന്റെ മുറിയിൽ കോളജ് അധികൃതർ പലതവണ പരിശോധന നടത്തിയെന്നും ഫോൺ കണ്ടെത്താനാകാതെ വന്നതോടെ കടുത്ത മാനസിക പീഡനം തനിക്ക് നേരിടേണ്ടി വന്നെന്നും ഉള്ള അൻസിജിയുടെ ശബ്ദസന്ദേശം പുറത്തുവന്നു. കൂട്ടുകാരിക്ക് അയച്ച സന്ദേശത്തിലാണ് കോളജിലെ ദുരനുഭവങ്ങൾ വെളിപ്പെടുത്തുന്നത്. കത്തിപ്പാറ പിഎഎൻ ഹൗസിൽ അനിൽരാജ്–സോണിയ ദമ്പതികളുടെ മകളായ അൻസിജി വെള്ളിയാഴ്ച വൈകിട്ടാണ് കരുങ്കലിന് സമീപം ബത്‌ലഹം നഴ്സിങ് കോളജിന്റെ മൂന്നാം നിലയിൽ നിന്ന് ചാടിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഞായർ രാവിലെ മരിച്ചു.
അൻസിജി ഇല്ലാത്തപ്പോഴും പലവട്ടം മുറിയിൽ പരിശോധന നടത്തിയെന്നും ഫോൺ കണ്ടെത്താനാവാതെ വന്നതോടെ കഠിനമായ ജോലികൾ ഏൽപിച്ചു പീഡിപ്പിച്ചെന്നും സന്ദേശത്തിലുണ്ട്. ഈ നടപടികൾ മൂലം കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്ന സൂചന നൽകുന്ന സന്ദേശം അയച്ചതിനു പിന്നാലെയായിരുന്നു ആത്മഹത്യ.






