കൊല്ലം∙ കിടപ്പറ ദൃശ്യങ്ങൾ പകർത്തി ഭർത്താവ് അശ്ലീല സൈറ്റുകൾക്കു വിറ്റ് സംഭവത്തിൽ ഡിജിപിക്കും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി യുവതി. നാലു വയസ്സുകാരിയായ മകളുടെ മുന്നിൽ വച്ച് ഭർത്താവ് ലൈംഗിക വൈകൃതം കാണിച്ചെന്ന പരാതി കൊട്ടിയം പൊലീസ് അവഗണിച്ചു എന്ന് പരാതിക്കാരി ആരോപിച്ചു. മകളുടെ മുന്നിലിരുന്ന് അശ്ലീല വിഡിയോ കാണുകയും വൈകൃതങ്ങൾ കാട്ടുകയും ചെയ്തുവെന്നാണ് ആരോപണം. ഇത് ചൂണ്ടിക്കാട്ടി യുവതി ഡിജിപിക്കും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി. പ്രതിയായ ഭർത്താവിനെതിരെ പോക്സോ കേസ് ചുമത്തണം എന്നാണ് ആവശ്യം. കൊല്ലം കമ്മിഷണർ അവധി ആയതിനാലാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ ഒളിവിൽ പോയ പ്രതിയെ ഇതുവരെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല.
വിദേശത്ത് ഒരുമിച്ചു താമസിക്കവെ ഭർത്താവ് സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകൾക്കു വിറ്റുവെന്നും ഇതു ചോദ്യം ചെയ്തപ്പോൾ ക്രൂരമർദനം ഏൽക്കേണ്ടി വന്നുവെന്നും ആണ് യുവതിയുടെ പരാതി. ഏറെ വർഷങ്ങളായി യുകെയിലായിരുന്ന ദമ്പതികൾ കഴിഞ്ഞ 14 നാണു നാട്ടിലെത്തിയത്. യുകെയിൽ വച്ചാണു സ്വകാര്യ ദൃശ്യങ്ങൾ അവിടത്തെ അശ്ലീല വെബ്‌സൈറ്റുകൾക്കു ഭർത്താവ് കൈമാറിയതെന്നു യുവതി പറഞ്ഞു. നാട്ടിലെത്തിയശേഷം ഭർത്താവിനെ കൗൺസലിങ്ങിനു വിധേയമാക്കിയെങ്കിലും പിന്നീടും മർദനമേൽക്കേണ്ടി വന്നുവെന്നു യുവതി മൊഴി നൽകി.
10 വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ഭർത്താവ് അശ്ലീല വിഡിയോകൾക്ക് അടിമയാണെന്നാണ് യുവതിയുടെ പ്രധാന പരാതി. നിരന്തരം കിടപ്പറ ദൃശ്യങ്ങൾ പകർത്തുമായിരുന്നെന്നും കുളിമുറിയിൽ ഒളിക്യാമറ വയ്ക്കുമായിരുന്നെന്നും യുവതി മൊഴി നൽകി. നഗ്നദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്കു വിറ്റ് പണം സമ്പാദിക്കുകയും മറ്റു പുരുഷന്മാരുമായി കിടക്ക പങ്കിടാൻ നിർബന്ധിക്കുകയും ചെയ്തു. വിസമ്മതിച്ചപ്പോൾ ദേഹോപദ്രവം ഏൽപ്പിക്കുന്നതും പതിവായി. സഹികെട്ടു സുഹൃത്തിന്റെ വീട്ടിലേക്കു താമസം മാറ്റി. കൗൺസലിങ് നടത്തിയാൽ മാറ്റം ഉണ്ടാകുമെന്നു കരുതിയാണു ഭർത്താവുമായി നാട്ടിലെത്തിയത്. കുടുംബ ജീവിതത്തിൽ താൽപര്യമില്ലെന്നും സ്വതന്ത്രനായി പറക്കണമെന്നുമാണു കൗൺസലിങ്ങിനിടെ ഭർത്താവ് പറഞ്ഞതെന്നും യുവതി മൊഴി നൽകി.






