കൊച്ചി: കരിമണൽ കമ്പനിയായ സിഎംആർഎൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയുടെ കമ്പനിക്ക് നൽകിയ പണം കൈക്കൂലി ആണെന്ന ആരോപണത്തിൽ തുടങ്ങിയ കേസ് മറ്റൊരു വഴിത്തിരിവിലേക്ക് എത്തിയിരിക്കുകയാണ്. സേവനങ്ങളൊന്നും നൽകാതെ വീണയുടെ കമ്പനിക്ക് പണം നൽകിയത് സംബന്ധിച്ചുള്ള അന്വേഷണം ഹവാല ഇടപാടുകളിലേക്ക് വിരൽചൂണ്ടിയിരിക്കുകയാണ് എൻഫോഴ്‌സമെന്റ് ഡയക്ടറേറ്റ്. വീണയുടെ പക്കൽനിന്ന് കണ്ടെടുത്ത കൈയെഴുത്ത് കുറിപ്പുകളാണ് അന്വേഷണത്തെ വഴിത്തിരിവിലെത്തിച്ചിരിക്കുന്നത്.
ഡയറി കേന്ദ്രീകരിച്ചുള്ള പുതിയ നീക്കങ്ങളിലേക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇതിനോടകം കടക്കുകയും ചെയ്തു. സിഎംആർഎല്ലിൽ നിന്ന് ലഭിച്ചതിനേക്കാൾ തുകയുടെ ഇടപാടുകൾ ഡയറിയിൽ കാണിച്ചിട്ടുണ്ടെന്നാണ് ഇ.ഡി.പറയുന്നത്.
27-05-2026ൽ നടത്തിയ റെയ്ഡിൽ വീണ എഴുതിയ കൈയെഴുത്ത് കുറിപ്പുകൾ പിടിച്ചെടുത്തിരുന്നു. ഇതിൽ പണമിടപാടുകൾ നടത്തിയ വ്യക്തികളുടെ പേരുകൾ, ചെലവാക്കിയ തുകകൾ എന്നിവയെല്ലാം കുറിച്ചിട്ടുണ്ട്.
3.49 ലക്ഷം ദിർഹം (ഏകദേശം 85 ലക്ഷം രൂപ) ദുബായിലേക്ക് കൈമാറിയതായും ഏകദേശം 20.05 കോടി രൂപയുടെ ഇടപാടുകളും ഡയറിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നുമാണ് ഇഡി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരിക്കുന്നത്.
ഡയറിയിലെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീണയുടെ ഭർത്താവും എം.എൽ.എ.യുമായ പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ കോഴിക്കോട്ടെ വീട്ടിൽ ചൊവ്വാഴ്ച ഇ.ഡി. പരിശോധന നടത്തിയത്. ദുബായിലേക്ക് കൈമാറിയ പണം ഹവാല ഇടപാടിന്റെ ഭാഗമാണെന്ന വിലയിരുത്തലിലാണ് ഇഡിയുള്ളത്. ഇതോടെ അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ്. അനധികൃത വിദേശ പണമിടപാട് കണ്ടെത്തിയ സാഹചര്യത്തിൽ ഫെമയടക്കം ചുമത്തിയായിരിക്കും തുടരന്വേഷണം.
സി.എം.ആർ.എൽ.-എക്സാലോജിക് പണമിടപാടിൽ തുടങ്ങിയ അന്വേഷണം ഹവാലയിലേക്ക് നീണ്ടതോടെ വീണയെ കൂടുതൽ ചോദ്യംചെയ്യലിനായി വീണ്ടും വിളിപ്പിച്ചേക്കും.
ഇഡിയുടെ ഇതുവരെയുള്ള കണ്ടെത്തലുകൾ
കോർപ്പറേറ്റ് തട്ടിപ്പുകളും കൈക്കൂലി ഇടപാടുകളും അന്വേഷിക്കുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) നടത്തിയ അന്വേഷണങ്ങളുടെ തുടർച്ചയായാണ് ഇഡി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്തത്.
കഴിഞ്ഞ 15 വർഷത്തിനിടെ 182 കോടി രൂപയുടെ വ്യാജ ചെലവുകൾ CMRL കാണിച്ചതായും ഈ പണം പലർക്കും കൈക്കൂലി നൽകാൻ ഉപയോഗിച്ചതായും SFIO അന്വേഷണത്തിൽ കണ്ടെത്തി.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളായ വീണയ്ക്ക് യാതൊരു സേവനവും നൽകാതെ തന്നെ CMRL പണം നൽകി. വീണയുടെ ഉടമസ്ഥതയിലുള്ള വൺ-പേഴ്സൺ കമ്പനിയായ ‘എക്‌സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്’ ഐടി കൺസൾട്ടൻസി 2.78 കോടി രൂപ CMRL-ൽ നിന്ന് കൈപ്പറ്റി.
CMRL എം.ഡി ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള ‘എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്’എന്ന കമ്പനി വഴി എക്‌സാലോജിക്കിന് 50 ലക്ഷം രൂപ വായ്പയായി നൽകി. മുൻപ് വാങ്ങിയ തുകകൾ കൃത്യമായി തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയിട്ടും 50 ലക്ഷം രൂപ രൂപ നൽകിയിട്ടുണ്ട്.
27-05-2026-ൽ വീണയുടെയും CMRL പ്രൊമോട്ടർമാരുടെയും കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ വീണ എഴുതിയ ചില കൈയെഴുത്ത് കുറിപ്പുകൾ ED പിടിച്ചെടുത്തു. ഇതിൽ പണമിടപാടുകൾ നടത്തിയ വ്യക്തികളുടെ പേരുകൾ, ചെലവാക്കിയ തുകകൾ, ദുബായിലേക്ക് കടത്തിയ പണം എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്.
3.49 ലക്ഷം യുഎഇ ദിർഹം (ഏകദേശം 85 ലക്ഷം രൂപയോളം) ദുബായിലേക്ക് കൈമാറിയിട്ടുണ്ട്. ഇന്ത്യൻ രൂപയിലുള്ള ഇടപാടുകൾ ഏകദേശം 20.05 കോടി രൂപയോളവും വരും
വീണയുടെ ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്ന് മറ്റൊരാളുടെ പേരിൽ എടുത്ത സിം കാർഡിന്റെ ഫോട്ടോ കണ്ടെത്തി. വൈഫൈ റൂട്ടർ വഴി ഇന്റർനെറ്റ് അധിഷ്ഠിത കോളുകൾ ചെയ്യാനാണ് ഇത് ഉപയോഗിച്ചതെന്ന് ഇഡി സംശയിക്കുന്നു. സിം നൽകിയ വ്യക്തിയെയും അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കുന്നതിനായി ഹവാല ചാനലുകൾ വഴി പണം കടത്തിയതിന് തെളിവുകളുണ്ട്.
വീണ കൈകാര്യം ചെയ്ത തുകകൾ അവരുടെ അറിയപ്പെടുന്ന വരുമാന മാർഗ്ഗങ്ങൾക്ക് അപ്പുറത്തുള്ളതാണ്.
ഡയറിയിൽ കാണിച്ചിരിക്കുന്ന തുകകൾ CMRLൽ നിന്ന് ലഭിച്ചതിനേക്കാൾ വളരെ കൂടുതലാണ്.






