തൃശൂർ: പേരാമംഗലത്ത് വീട് കുത്തിത്തുറന്ന് 50 പവനോളം സ്വർണ്ണാഭരണങ്ങൾ കവർന്നു. തുണിക്കട ഉടമയായ പറപ്പൂർ സ്വദേശി ഷക്കീറിന്റെ വീട്ടിലാണ് വൻ കവർച്ച നടന്നത്.മകളുടെ വിവാഹ ആവശ്യങ്ങൾക്കായി വാങ്ങി സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങളാണ് മോഷ്ടാക്കൾ അപഹരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
വീടിന്റെ പിൻഭാഗത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തേക്ക് കടന്നത്. വീടിന്റെ പിൻവശത്ത് വിശാലമായ വയലും അതിനപ്പുറം റെയിൽവേ പാളവുമാണുള്ളത്. 47 പവനിലധികം സ്വർണം നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം. അതേസമയം, വീടിന്റെ മറ്റൊരു മുറിയിൽ സൂക്ഷിച്ചിരുന്ന പണം മോഷ്ടാക്കളുടെ ശ്രദ്ധയിൽപ്പെടാത്തതിനാൽ നഷ്ടമായിട്ടില്ല.
വ്യാഴാഴ്ച രാത്രി കടയിലെ ജോലികൾ പൂർത്തിയാക്കി പുലർച്ചെ ഒന്നേമുക്കാലോടെ ഷക്കീറും കുടുംബവും വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ചാ വിവരം പുറത്തറിയുന്നത്. പിൻവാതിൽ തകർത്ത നിലയിൽ കണ്ട് നടത്തിയ പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം കവർന്നതായി വ്യക്തമായത്. ഒക്ടോബറിലാണ് ഷക്കീറിന്റെ മകളുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. മോഷണം നടന്ന വീടിന്റെ പരിസരത്തുനിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികളും ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പൊലീസ് സംഘം സ്ഥലത്തെത്തി വിരലടയാള വിദഗ്ദ്ധരുടെ സഹായത്തോടെ പരിശോധന നടത്തി വരികയാണ്.






