തീവണ്ടിയിൽ രക്തവും ദുർഗന്ധവുംവമിക്കുന്ന സ്യൂട്ട്‌കേസ്; ഇരയേയും പ്രതികളേയും തിരിച്ചറിഞ്ഞതായി പോലീസ്

Spread the love

ആഗ്ര: ഈ മാസം ആദ്യം.. ഓഗസ്റ്റ് അഞ്ചാംതീയതിയാണ്, രക്തംപോലുള്ള എന്തോ ദ്രാവകം ഒലിച്ചിറങ്ങി ദുർഗന്ധം വമിച്ചിരുന്ന ഒരു ചുവന്ന സ്യൂട്ട്‌കേസ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ചെന്നൈ-ന്യൂഡൽഹി തമിഴ്‌നാട് എക്‌സ്പ്രസിൽ കണ്ടെത്തിയത്. തലേന്ന് രാത്രി 10 മണിക്ക് ചെന്നൈ സെൻട്രലിൽനിന്ന് യാത്രയാരംഭിച്ച തീവണ്ടി ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെ ഗ്വാളിയോറിൽ എത്തിയപ്പോഴാണ് സ്യൂട്ട്‌കേസ് ഒരു യാത്രക്കാരന്റെ ശ്രദ്ധയിൽപെട്ടത്.

 

ബാഗിൽനിന്ന് പുറത്തുവന്ന ദുർഗന്ധം തന്നെയാണ് ഉറക്കത്തിലായിരുന്ന അയാളെ അതിരുന്നിടത്ത്, ജനറൽ കോച്ചിന്റെ പിൻഭാഗത്ത് എത്തിച്ചത്. പരിശോധനയിൽ പന്തികേടുതോന്നിയ ഇയാൾ റെയിൽവേ അധികൃതരെ വിവരമറിയിച്ചെങ്കിലും അവരെത്തുമ്പോഴേക്കും വണ്ടി ഗ്വാളിയോറിൽനിന്ന് വിട്ടിരുന്നു.

 

പിന്നാലെ, ഗ്വാളിയോർ പോലീസ് തൊട്ടുത്ത സ്‌റ്റേഷനായ ആഗ്ര കന്റോൺമെന്റിലെത്തി വിവരമറിയിച്ചു. തുടർന്നാണ് റെയിൽവേ പോലീസ് കമ്പാർട്ടുമെന്റിലെത്തി പെട്ടി പരിശോധിച്ചത്. സംശയിച്ചതുപോലെ, ഒരു മനുഷ്യന്റെ ശരീരഭാഗങ്ങളായിരുന്നു അതിനുള്ളിൽ ഉണ്ടായിരുന്നത്.

 

അവ പല കഷണങ്ങളാക്കി പേപ്പറിൽ പൊതിഞ്ഞാണ് ബാഗിൽ വെച്ചിരുന്നത്. ഈ കടലാസുകഷണങ്ങളിൽ ചെന്നൈയുമായി ബന്ധപ്പെട്ട ലോഗോ ഉണ്ടായിരുന്നതുകൊണ്ട് തന്നെ തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ പോലീസ് തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ആഗ്ര പോലീസിൽനിന്ന് ഒരു സംഘം ചെന്നൈയിലെത്തി.

റെയിൽവേ സ്‌റ്റേഷനിലെ സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസിനുമുന്നിൽ ഞെട്ടിക്കുന്ന പല വിവരങ്ങളും വെളിപ്പെട്ടത്. തമിഴ്നാട്ടിലെ ചെങ്കൽപട്ട് ജില്ലയിലെ ഗുഡുവാഞ്ചേരി എന്ന സ്ഥലത്തേക്കാണ് അന്വേഷണം പോലീസിനെ കൊണ്ടെത്തിച്ചത്.

 

ചെന്നൈയിൽനിന്നും 43 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഗുഡുവാഞ്ചേരിയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവന്നിരുന്ന ഒഡീഷ സ്വദേശിനി ഹൈദൂൻ നിഷ എന്ന 38-കാരിയാണ് കൊല്ലപ്പെട്ടത് എന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇവരുടേതെന്ന് കരുതുന്ന, ട്രോളിബാഗിൽനിന്ന് ജീർണിച്ച നിലയിൽ കണ്ടെടുത്ത ശരീരഭാഗങ്ങളുടെ ബാക്കി ഗുഡുവാഞ്ചേരിയിലെ ഒരു വീട്ടിൽനിന്നും പോലീസ് വെള്ളിയാഴ്ച കണ്ടെടുത്തു.

 

കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന അസം സ്വദേശി മണിക് ഉദ്ദീൻ ലസ്‌കർ, ഇയാളുടെ പങ്കാളിയായ ഒഡീഷ സ്വദേശി ഭഗവതി മാജി എന്നിവർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചുകഴിഞ്ഞു.

 

ഗുഡുവാഞ്ചേരി മോസ്‌ക് സ്ട്രീറ്റിലെ ഒരു വാടകവീട്ടിലാണ് ലസ്‌കറും മാജിയും താമസിച്ചിരുന്നത്. അന്വേഷണത്തിൽ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ പോലീസ് ഈ വീട്ടിൽനടത്തിയ തിരച്ചിലിലാണ് ഒരു വലിയ പാത്രത്തിൽ സൂക്ഷിച്ചിരുന്ന നിലയിൽ കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെടുത്തത്. നിഷ ഇവർക്കൊപ്പം ഈ വീട്ടിലാണ് താമസിച്ചിരുന്നത് എന്നാണ് വിവരം.

 

ഇതിനിടെ, ഹൈദൂൻ നിഷയും ലസ്‌കറും തമ്മിൽ അടുപ്പത്തിലായിരുന്നു എന്ന വിവരവും പോലീസിന് ലഭിച്ചു. ഈ ബന്ധത്തെ എതിർത്തിരുന്ന നിഷയുടെ മകൻ അമ്മയുമായുള്ള വഴക്കിടുകയും തുടർന്ന് മാറി താമസിക്കുകയുമായിരുന്നു എന്ന് പോലീസ് പറയുന്നു. ദിവസങ്ങളോളം അമ്മയെ കാണാതായതോടെ ഇവരുടെ മകൻ പോലീസിനെ സമീപിച്ചിരുന്നു.

 

ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഗുഡുവാഞ്ചേരി പോലീസ് കേസ് കേസ് രജിസ്റ്റർ ചെയ്തു. ഈ കേസും കൊല്ലപ്പെട്ടയാളെ കണ്ടെത്താൻ ആഗ്ര പോലീസിനെ സഹായിച്ചു. വീട്ടിൽനിന്ന് കണ്ടെടുത്ത ശരീരഭാഗങ്ങൾ നിഷയുടേതുതന്നെയാണോ എന്നും ആഗ്രയിൽനിന്ന് കണ്ടെടുത്ത ശരീരഭാഗങ്ങളുമായി അവ പൊരുത്തപ്പെടുന്നുണ്ടോ എന്നും ഉറപ്പാക്കാൻ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായി പോലീസ് അറിയിച്ചു.

 

നിലവിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും ഒളിവിൽ പോയ പ്രതികളെ കണ്ടെത്താൻ പ്രത്യേക സംഘങ്ങൾ രൂപീകരിക്കുകയും ചെയ്തിട്ടുള്ളതായി ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.

 

ചെന്നൈ സെൻട്രൽ സ്‌റ്റേഷനിലൂടെ രണ്ടു പേർ ചുവന്ന സ്യൂട്ട്‌കേസ് തള്ളിക്കൊണ്ടു വരുന്നതും പിന്നീട് ട്രെയിനിലെ ജനറൽ കംപാർട്‌മെന്റിലേക്കു കയറുന്നതും സിസിടിവി ദൃശ്യങ്ങളിൽനിന്ന് പോലീസ് കണ്ടെടുത്തു.

 

അതേസമയം, പ്രതികൾ ശരീരഭാഗങ്ങൾ പാകംചെയ്തു, ബിരിയാണി ഉണ്ടാക്കാൻ ശ്രമിച്ചു എന്നൊക്കെ ചില മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നുവെങ്കിലും പോലീസ് ഇതെല്ലാം നിഷേധിച്ചു. സ്യൂട്ട്‌കേസിൽ നിന്നും കണ്ടെടുത്ത ശരീരഭാഗങ്ങളുടെ ബാക്കി മുഴുവൻ പരിശോധന നടത്തിയ വീട്ടിൽനിന്ന് കണ്ടെടുത്തതായാണ് പോലീസ് പറയുന്നത്.

,

  • Related Posts

    ഓടിക്കോ, മൂർഖനാണ്’; വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു

    Spread the love

    Spread the loveമുംബൈ∙ വെള്ളച്ചാട്ടത്തിനടുത്ത് കൈക്കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവാവിന്റെ ദേഹത്തേയ്ക്ക് പാമ്പ് വീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന അംബോലി വെള്ളച്ചാട്ടത്തിലാണ് സംഭവം. വെള്ളച്ചാട്ടം കാണാനെത്തിയ യുവാവിന്റെ തോളിലേക്കാണ് പാമ്പ് വീണത്. ഇത് സമീപത്തുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കി. സംഭവത്തിന്റെ…

    അഡിഡാസ് ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 350 ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോര്‍ട്ട്

    Spread the love

    Spread the loveഗുരുഗ്രാം: ജര്‍മന്‍ സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ അഡിഡാസ് ഇന്ത്യയിലെ ടെക് വിഭാഗത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചു. ഗുരുഗ്രാം ടെക് ഹബിലെ 350-ഓളം ജീവനക്കാരെ കഴിഞ്ഞ ദിവസം കമ്പനി പിരിച്ചു വിട്ടിരുന്നു. 350 ജീവനക്കാരെന്ന കണക്ക് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രവര്‍ത്തനങ്ങള്‍…

    Leave a Reply

    Your email address will not be published. Required fields are marked *