കൊച്ചി∙ കൊച്ചിയിൽനിന്നുള്ള വിമാനം മുന്നറിയിപ്പില്ലാെത വീണ്ടും റദ്ദാക്കി സ്പൈസ്ജെറ്റ്. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ഫുജൈറയിലേക്കു പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനമാണു മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്. ഇതോടെ രാവിലെ മുതൽ കാത്തിരുന്ന യാത്രക്കാർ കടുത്ത ദുരിതത്തിലായി. രാവിലെ 11.45 ന് പുറപ്പെടേണ്ടിയിരുന്ന എസ്ജി 081 വിമാനമാണ് കാരണങ്ങളൊന്നും പറയാതെ റദ്ദാക്കിയിരിക്കുന്നത്. നേരത്തെ, ഈ വിമാനം രാത്രി 9.40 ന് പുറപ്പെടുന്ന രീതിയിൽ പുനഃക്രമീകരിച്ചിരുന്നു. എന്നാൽ വൈകിട്ടോടെ റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു. ഇതു സംബന്ധിച്ചു വിമാനക്കമ്പനിയോ വിമാനത്താവള അധികൃതരോ വിശദീകരണം പുറത്തിറക്കിയിട്ടില്ല. നേരത്തെ, വിമാനം മുടങ്ങുന്നതിന് സ്പൈസ്ജെറ്റ് നിരത്തിയ കാരണങ്ങൾ കൊച്ചി വിമാനത്താവള (സിയാൽ) അധികൃതർ അധികൃതർ നിരാകരിച്ചിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്പൈസ്ജെറ്റ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കുന്നതും വൈകുന്നതും പതിവായിരിക്കുകയാണ്. മോശം കാലാവസ്ഥ കാരണമാണ് മുൻ ദിവസങ്ങളിൽ സർവീസ് തടസ്സപ്പെട്ടതെന്നായിരുന്നു കമ്പനിയുടെ വിശദീകരണം. എന്നാൽ മറ്റു വിമാന സർവീസുകൾക്കൊന്നും തടസ്സമില്ലായിരുന്നുവെന്ന് കൊച്ചി വിമാനത്താവള അധികൃതർ വ്യക്തമാക്കിയതോടെ സ്പൈസ്ജെറ്റിന്റെ വിശദീകരണം തെറ്റാണെന്ന് ബോധ്യമായി.
തുടര്‍ച്ചയായി യാത്രക്കാരുടെ പരാതികള്‍ ഉയര്‍ന്നിട്ടും സ്‌പൈസ്ജെറ്റ് പ്രശ്‌നങ്ങള്‍ വേണ്ടത്ര പരിഹരിച്ചിട്ടില്ലെന്നും കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്ഥിതി കൂടുതല്‍ വഷളായെന്നും കഴിഞ്ഞ ദിവസം സിയാല്‍ ആരോപിച്ചിരുന്നു. സ്‌പൈസ്ജെറ്റ് വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ വിമാനത്താവളത്തിലേക്കു പുറപ്പെടുന്നതിന് മുമ്പ് എയര്‍ലൈനുമായി ബന്ധപ്പെട്ട് വിമാനത്തിന്റെ നിലവിലെ സമയക്രമം വീണ്ടും പരിശോധിക്കണമെന്നും അന്ന് സിയാല്‍ നിര്‍ദേശിച്ചിരുന്നു.






