കട്ടപ്പന ∙ പൊലീസ് ചമഞ്ഞ് അതിഥിത്തൊഴിലാളികളിൽ നിന്ന് പിടിച്ചുപറി നടത്തിവന്നിരുന്ന സംഘത്തിൽപെട്ട നാലുപേർ അറസ്റ്റിൽ. വലിയപാറ തയ്യിൽ പ്രമോദ് ശശി (38), വലിയതോവാള തകിടിയേൽ സുധീഷ് (മനു-36), മുണ്ടക്കയം കൂട്ടിക്കൽ പി.എസ്.ഹരി (അച്ചു-32), വലിയതോവാള ഈട്ടിക്കുന്നേൽ സുധീഷ് (35) എന്നിവരാണ് അറസ്റ്റിലായത്. ജാർഖണ്ഡ് സ്വദേശികളുടെ പക്കൽ നിന്ന് 11000 രൂപയും പഴ്‌സും കവർന്ന കേസിലാണ് അറസ്റ്റ്.
അതിഥി തൊഴിലാളികളെ കൊള്ളയടിക്കുന്ന അക്രമി സംഘത്തെക്കുറിച്ച് കട്ടപ്പന ഡിവൈഎസ്പി റെജി എം.കുന്നിപ്പറമ്പന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. അതിഥി തൊഴിലാളി ഒറ്റയ്ക്കുപോകുമ്പോൾ സഹായത്തിനെന്ന വ്യാജേന പ്രതികൾ ഒപ്പം കൂടും. തുടർന്ന് അവരെ മർദിച്ചശേഷം പണവും വിലപിടിപ്പുള്ള വസ്തുക്കളും അപഹരിക്കുന്നതായിരുന്നു പതിവ്. ഡിവൈഎസ്പിയുടെ നിർദേശാനുസരണം സിഐ കെ.പ്രേംകുമാർ, എസ്‌ഐ എബി ജോർജ്, എസ് സിപിഒ വി.എം.ജോസഫ്, എസ്‌ഐ പി.വി.മഹേഷ്, സിപിഒമാരായ വിജിൻ, അൽബാഷ്, ജോസഫ്, ശരണ്യ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.






