തിരുവനന്തപുരം∙ പിടികിട്ടാപ്പുള്ളിയായ സുകുമാര കുറുപ്പ് ബ്രൂണയിൽ ജീവിച്ചിരിപ്പുണ്ടെന്ന തരത്തിൽ പ്രചാരണം നടത്തിയതിൽ പരിശോധന നടത്താൻ ക്രൈംബ്രാഞ്ച്. പ്രചാരണം തെറ്റാണെന്ന് ഉറപ്പിച്ച സാഹചര്യത്തിലാണു വ്യാജ വിവരങ്ങൾ പുറത്തുവിട്ടവരുടെ മൊഴി ഉൾപ്പെടെ രേഖപ്പെടുത്താനുള്ള നീക്കം. മുൻപ് കേസ് അന്വേഷിച്ച റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ അലി അക്ബറിൽനിന്നു വിവരങ്ങൾ ചോദിച്ചറിയും. കഴിഞ്ഞ ദിവസം സുകുമാരക്കുറുപ്പിന്റേതെന്ന പേരിൽ പുറത്തുവന്ന ഫോട്ടോയിലുള്ളത് ബ്രൂണയിലുള്ള തൃശൂർ സ്വദേശി ദാമോദര മേനോനാണെന്നു സ്ഥിരീകരിക്കുന്ന വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ അന്വേഷണം തൽക്കാലം വിദേശത്തേക്കു വ്യാപിപ്പിക്കില്ല.
പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്റർപോളിനെ സമീപിക്കുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഡിജിപിയുമായി കൂടിയാലോചിച്ചശേഷം മാത്രമേ തീരുമാനമെടുക്കുകയുള്ളു. സുകുമാര കുറുപ്പിനെതിരെ നിലവിൽ റെഡ് കോർണർ നോട്ടിസുണ്ട്. വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നുണ്ടെങ്കിൽ തടഞ്ഞുവയ്ക്കാനുള്ള അറിയിപ്പും നിലനിൽക്കുന്നുണ്ട്. അതേസമയം, ആരോഗ്യ പ്രശ്‌നങ്ങൾ നേരിട്ടിരുന്ന കുറുപ്പ് മരിച്ചെന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണ സംഘം.
ഹൃദ്രോഗത്തെ തുടർന്ന് വർഷങ്ങൾക്ക് മുൻപ് കുറുപ്പ് മരിച്ചെന്ന സൂചനയാണ് കേസ് വീണ്ടും അന്വേഷിച്ച സംഘത്തിനു ലഭിച്ചിരിക്കുന്നത്. ഏതാനും വിവരങ്ങൾ കൂടി പരിശോധിച്ചശേഷം അന്തിമ റിപ്പോർട്ട് നൽകി അന്വേഷണം അവസാനിപ്പിക്കാനാണ് പൊലീസിന്റെ ആലോചന. 40 ാമത്തെ വയസ്സിൽ കുറുപ്പ് ഹൃദ്രോഗിയായിരുന്നു എന്ന് നഴ്‌സായ രത്‌നമ്മ പൊലീസിനു മൊഴി നൽകിയിരുന്നു. കുറുപ്പിന്റെ ഭാര്യ ഉൾപ്പെടെയുള്ള ബന്ധുക്കളെ കേന്ദ്രീകരിച്ച് അന്വേഷിച്ചപ്പോഴും കുറുപ്പുമായി ഒരു ബന്ധവുമില്ലെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു.






