കണ്ണൂർ: യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന പരാതിയിൽ എസ്എഫ്ഐ നേതാവിനെതിരെ കേസ്. പൈസക്കരി ദേവമാതാ കോളേജിലെ എസ്എഫ്ഐ നേതാവും സർവകലാശാല യൂണിയൻ കൗൺസിലറുമായ ചുഴലി സ്വദേശി കെ. നവനീതിന് എതിരെയാണ് കേസ്. കണ്ണൂർ സ്വദേശിനിയാണ് പരാതിക്കാരി.
ഈ മാസം 20-ന് ആയിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. വീട്ടിലെ കുളിമുറിയിൽ കുളിക്കുന്നതിനിടെ ഇയാൾ ഒളിഞ്ഞിരുന്ന് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയെന്നാണ് പെൺകുട്ടിയുടെ പരാതി. യുവാവിനെ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും പിന്നീട് അറസ്റ്റുരേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇയാളുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുമുണ്ട്.
അതേസമയം, പ്രതിക്കെതിരെ ചുമത്തിയത് നിസാര വകുപ്പുകളാണെന്നും ഇയാളെ പോലീസ് സംരക്ഷിക്കുന്നുവെന്നും ആരോപിച്ച് ആഭ്യന്തര മന്ത്രിക്ക് യുവതി പരാതി നൽകിയിരുന്നു. മൊഴി കൃത്യമായി പോലീസ് രേഖപ്പെടുത്തിയില്ലെന്നും പ്രതിക്ക് മാനസികരോഗം ഉണ്ടെന്ന് പോലീസ് വരുത്തിതീർക്കുന്നുവെന്നുമാണ് യുവതിയുടെ ആരോപണം. ഈ പരാതി ആഭ്യന്തരമന്ത്രി ഡിജിപിക്ക് കൈമാറിയിരുന്നു. പാർട്ടി നേതൃത്വം ഇടപെട്ട് പ്രശ്നം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്നും പരാതിയിലുണ്ട്.






