കൊച്ചി / ന്യൂഡൽഹി ∙ യുഎസ് പ്രതിരോധ വകുപ്പിനുവേണ്ടി ഇന്ത്യയിൽ ആയുധം നിർമിക്കാനുള്ള വ്യാജകരാർ കാട്ടി 700 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയ വിപിവിവി കമ്പനി ചെയർമാൻ കൊല്ലം കഴ്സൻ റോഡിൽ വെങ്കിട്ട വെങ്കിട് ഉൾപ്പെടെ 3 പ്രതികളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.
വെങ്കിട്ടിനെ ഹൈദരാബാദിൽനിന്നു 4 ദിവസം മുൻപാണു കസ്റ്റഡിയിലെടുത്തത്. കമ്പനി ഡയറക്ടർമാരായ ഡൽഹി സ്വദേശി ഹിതേഷ് കുമാർ, എറണാകുളം കൂത്താട്ടുകുളം സ്വദേശി രാഹുൽ രാജീവ് നായർ എന്നിവരെ ഡൽഹിയിൽനിന്നു പൊലീസ് സ്പെഷൽ സ്ക്വാഡ് കസ്റ്റഡിയിലെടുത്തു.
തട്ടിപ്പിന്റെ മുഖ്യസൂത്രധാരനായ ‘ഡോക്ടർ സാബ്’ ഇപ്പോഴും ഒളിവിലാണ്. കോടതി റിമാൻഡ് ചെയ്ത പ്രതികളെ ചോദ്യം ചെയ്യാൻ ഡൽഹി പൊലീസ് കസ്റ്റഡിയിൽ വാങ്ങി. വിപിവിവി കമ്പനിയുടെ ഐടി വിഭാഗം മേധാവി കൊൽക്കത്ത സ്വദേശി അഭിനവ് പോളിനെയും ഇന്നലെ കസ്റ്റഡിയിലെടുത്തു.
കേരളത്തിൽ തട്ടിച്ചത് 200 കോടി
വിവിധ സംസ്ഥാനങ്ങളിലെ അഞ്ഞൂറിലധികം പേർ തട്ടിപ്പിന് ഇരയായിട്ടുണ്ട്. കേരളത്തിൽ മാത്രം നൂറിലേറെപ്പേർക്ക് 200 കോടി രൂപയോളം നഷ്ടപ്പെട്ടു. പണം നഷ്ടപ്പെട്ട കൂടുതൽപേർ ഡൽഹി വസന്ത് വിഹാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
‘ഇൻഡോ –യുഎസ് പസിഫിക് പീസ് ട്രീറ്റി’ എന്ന ഇല്ലാത്ത കരാറിന്റെ പേരിലാണ് ഇരുരാജ്യങ്ങളുടെയും ദേശീയ മുദ്രകളും വ്യാജരേഖകളും ചമച്ച് വിപിവിവി കമ്പനി വ്യക്തികളെയും സ്ഥാപനങ്ങളെയും കബളിപ്പിച്ച് 700 കോടി രൂപ തട്ടിയെടുത്തത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലായി 7 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡൽഹി വസന്ത് വിഹാർ പൊലീസ് റജിസ്റ്റർ ചെയ്ത 2 കേസുകളിലാണു പ്രതികളെ അറസ്റ്റ് ചെയ്തത്.
കേരളത്തിൽ വിപിവിവി കമ്പനിയുടെ ദല്ലാളുമാരായി പ്രവർത്തിച്ച കേരള പൊലീസിലെ റിട്ട. എസ്‌പി വി.ആർ.വിജയപ്പൻ, റിട്ട. എസ്‌പി കെ.എൻ.രാജീവ്, റിട്ട. ഡിവൈഎസ്‌പി ആന്റണി തോമസ് എന്നിവരുടെ സ്വാധീനത്തിനു വഴങ്ങിയാണ് കേരള പൊലീസ് അന്വേഷണം മരവിപ്പിച്ചത്. പാലാരിവട്ടം പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ വിജയപ്പന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.






