കൊച്ചി ∙ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്നു കൊച്ചിയിൽ. വൈകിട്ട് 4ന് കാക്കനാട് രാജഗിരി എൻജിനീയറിങ് കോളജിന്റെ രജതജൂബിലി ആഘോഷവും ഇൻഡസ്ട്രി അക്കാദമിയ സമ്മിറ്റും ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. 2 ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ കേരളത്തിലെത്തിയ അദ്ദേഹം ആലപ്പുഴ, പത്തനംതിട്ട, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ പരിപാടികൾക്കു ശേഷമാണ് കൊച്ചിയിൽ എത്തുന്നത്.
ഇന്നു രാവിലെ തിരുവനന്തപുരത്തു നിന്നു ലക്ഷദ്വീപിലെ അഗത്തിയിലെത്തുന്ന ഉപരാഷ്ട്രപതി, അലങ്കാര മത്സ്യ വികസനം ലക്ഷ്യമിട്ടു കേന്ദ്ര ഫിഷറീസ് മന്ത്രാലയം ആവിഷ്കരിക്കുന്ന ‘മിഷൻ രംഗീൻ മഛ്‌ലി–2031’ പദ്ധതി ഉദ്ഘാടനം ചെയ്യും. തുടർന്നു ജനസമ്പർക്ക പരിപാടിയിലും പങ്കെടുക്കും. ഇതിനു ശേഷം ഉച്ചയ്ക്ക് ഒന്നിന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തി റോഡ് മാർഗം കാക്കനാട് രാജഗിരി എൻജിനീയറിങ് കോളജിലേക്കു പോകും. രാജഗിരി കോളജിലെ പരിപാടിക്കു ശേഷം റോഡ് മാർഗം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തി രാത്രി ഡൽഹിയിലേക്കു മടങ്ങും.
ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടു വൻ സുരക്ഷയാണു പൊലീസ് ഒരുക്കിയിട്ടുള്ളത്. ഗവർണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി വി.ഡി. സതീശൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി റോജി എം.ജോൺ എന്നിവരും രാജഗിരിയിലെ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. വിമാനത്താവളം മുതൽ കാക്കനാട് വരെയുള്ള മേഖലയിൽ ഇന്നു ഗതാഗത നിയന്ത്രണമുണ്ടാകും. ജില്ലയിൽ ഡ്രോൺ പറപ്പിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഉപരാഷ്ട്രപതിക്കു സുരക്ഷയൊരുക്കാൻ സിറ്റി, റൂറൽ പൊലീസ് ജില്ലകളിലായി ആയിരത്തിലേറെ പൊലീസുദ്യോഗസ്ഥരെയാണു വിന്യസിച്ചിട്ടുള്ളത്. ട്രാഫിക് നിയന്ത്രണത്തിനും അധികസേനയെ വിന്യസിച്ചിട്ടുണ്ട്.






