കൽപറ്റ ∙ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കഴിഞ്ഞ വർഷത്തെ ഓണക്കാലത്തെക്കാൾ വിനോദസഞ്ചാരികൾ കുറഞ്ഞു. ഡിടിപിസിയുടെ കീഴിലുള്ള പൂക്കോട് തടാകം, പഴശ്ശി പാർക്ക്, വയനാട് ഹെറിറ്റേജ് മ്യൂസിയം, പഴശ്ശി സ്മാരകം, ചീങ്ങേരി, കർലാട്, കാന്തൻപാറ വെള്ളച്ചാട്ടം എന്നിവയിലെല്ലാം സഞ്ചാരികൾ കുറഞ്ഞു. പൂക്കോട് തടാക കേന്ദ്രത്തിൽ സന്ദർശകർ കുറഞ്ഞെങ്കിലും കഴിഞ്ഞ വർഷത്തെക്കാൾ വരുമാനം കൂടി. പൂക്കോട്ട് ബോട്ടിങ് ഉൾപ്പെടെയുള്ള വിനോദസൗകര്യങ്ങൾ കൂടിയത് കാരണമാണു സംഭവിച്ചതെന്നു ടൂറിസം വകുപ്പ് അധികൃതർ വ്യക്തമാക്കി.
ബാക്കി എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സന്ദർശകരും വരുമാനവും കുറഞ്ഞു. എന്നാൽ ആകെ വരുമാനത്തിൽ ചെറിയ വർധനയുണ്ടായി. എടയ്ക്കൽ ഗുഹാ കേന്ദ്രത്തിലും വരുമാനവും സന്ദർശകരും കുറഞ്ഞതായി ടൂറിസം അധികൃതർ പറയുന്നു. കള്ളാടി മണ്ണിടിച്ചിലിനു ശേഷം വയനാട് ജില്ലയിലേക്കു തന്നെ സഞ്ചാരികൾ എത്തുന്നത് നന്നേ കുറഞ്ഞിരുന്നു. കഴിഞ്ഞ തവണത്തെപ്പോലെ സഞ്ചാരികൾ എത്തിയിരുന്നെങ്കിൽ വരുമാനം വർധിപ്പിക്കാമായിരുന്നു എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
കാരണമായത് എന്ത്?
ജില്ലയിലെ വിനോദ സഞ്ചാര മേഖലയിലുണ്ടായ വരുമാന നഷ്ടത്തിനും സന്ദർശകരുടെ എണ്ണത്തിലെ കുറവിനും കാരണമായത് കള്ളാടി മണ്ണിടിച്ചിലും ചൂരം റോഡിലെ ഗതാഗത തടസ്സവുമാണെന്നാണു പൊതുവിലയിരുത്തൽ. കള്ളാടി മണ്ണിടിച്ചിൽ വയനാടിനെ മുഴുവൻ ബാധിക്കുന്ന പ്രശ്നമായാണു മറ്റു ജില്ലകളിലെ ജനങ്ങൾ കണ്ടത്. വയനാട്ടിലെ റിസോർട്ട്, ടാക്സി, ടൂറിസ്റ്റ് ബസ് ഉടമകളും ഇതേ കാര്യം ആവർത്തിക്കുന്നു.
ചുരത്തിലെ ഗതാഗതക്കുരുക്കു മൂലം 5 ഉം 6 ഉം മണിക്കൂറാണു ആളുകൾക്കു ചുരത്തിൽ കിടക്കേണ്ടി വരുന്നത്. ഇതോടെ, വയനാട് യാത്രകൾ പല സഞ്ചാരികളും ഉപേക്ഷിച്ചു. ചുരത്തിനു പകരമുള്ള പാതകൾ ആവശ്യമാണെന്നും വയനാട് ടൂറിസത്തെ മറ്റുള്ളവർക്കു പരിചയപ്പെടുത്താൻ വേണ്ട പ്രചാരണം ടൂറിസം വകുപ്പിൽ നിന്നുണ്ടാകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.








