അഞ്ചൽ ∙ ഭാര്യവീട്ടിൽ അതിക്രമം നടത്തിയ ആളെ കീഴ്പ്പെടുത്തുന്നതിനിടെ പൊലീസുകാർക്ക് പരുക്കേറ്റ സംഭവത്തിൽ പ്രതി അറസ്റ്റിൽ. മണലിൽ മാവിളയിൽ പുത്തൻവീട്ടിൽ വിപിൻ ബേബി (31) ആണ് ഏരൂർ പൊലീസിന്റെ പിടിയിലായത്. അഞ്ചൽ സ്റ്റേഷനിലെ എസ്ഐ പൗലോസ്, ഹോം ഗാർഡ് തുളസീധരൻ എന്നിവർക്കാണ് മർദനമേറ്റത്. പ്രതി ഇരുവരെയും ചവിട്ടുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തു.
കഴിഞ്ഞ രാത്രി പതിനൊന്നുമണിയോടെയാണ് ഇയാൾ ഭാര്യയുടെ വീട്ടിലെത്തി ആക്രമണം നടത്തിയത്. വീട് അടിച്ചു പൊളിക്കുന്നെന്ന ഫോൺ സന്ദേശത്തെ തുടർന്ന് അഞ്ചൽ പൊലീസ് സ്ഥലത്തെത്തി. പ്രതിയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പ്രതി വീട്ടിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിക്കുന്നതു തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥർക്കു ക്രൂരമായ മർദനം ഏൽക്കുകയായിരുന്നു.
പൊലീസുകാരെ പ്രതി മർദിക്കുന്നതു കണ്ട പ്രദേശവാസികൾ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചു. തുടർന്ന് അഞ്ചൽ, ഏരൂർ സ്റ്റേഷനുകളിൽ നിന്നും കൂടുതൽ പൊലീസ് എത്തി പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയത് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ഏരൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.







