പാലക്കാട്: ഓടിവാ.. ഓടിവാ എന്ന വിളി കേട്ടതോടെ അഗ്നി മോൾ ഓടിത്തുടങ്ങി. അവളുടെ മുന്നില്‍ ഓടിയ അമ്മ നീട്ടിയ കളിപ്പാട്ടത്തിന് നേരെ കൈനീട്ടി കൊണ്ടുള്ള ഓട്ടം. അപ്പോൾ ഒരു വയസ്സും എട്ടുമാസവുമാണ് അഗ്നി മോളുടെ പ്രായം. എന്തെങ്കിലും ഒരു സാധനം കണ്ടു് ഈ പ്രായത്തിലുള്ള കുട്ടികൾ ഓടിയാൽ സാധാരണഗതിയിൽ പെട്ടെന്ന് നിൽക്കും. അല്ലെങ്കിൽ വീഴും. അതുമല്ലെങ്കിൽ ഓട്ടം നിർത്തി കരയും.അഗ്നിമോൾ വ്യത്യസ്തയാവുന്നത് അവിടെയാണ്. മുന്നിലോടുന്ന അമ്മയുടെ പിന്നാലെ ചിരിച്ചുകൊണ്ട് കൈനീട്ടി അവൾ ഓടി. ആ ഓട്ടം 32 സെക്കൻഡ് കൊണ്ട് 50 മീറ്റർ പിന്നിട്ടപ്പോൾ അതൊരു ചരിത്ര നേട്ടവുവുമായി.
കഞ്ചിക്കോട് അട്ടപ്പള്ളം സ്വദേശികളായ അനിൽകുമാറിന്റെയും ജിജിമോളുടെയും മകളാണ് അഗ്നി . ഇക്കഴിഞ്ഞ ജൂലൈ രണ്ടിനാണ് പാലക്കാട് മെഡിക്കൽ കോളേജിലെ സിന്തറ്റിക് ട്രാക്കിൽ അഗ്നി മോളുടെ ഓട്ടം റെക്കോർഡ് ചെയ്യപ്പെട്ടത്. കുട്ടിയുടെ രക്ഷിതാക്കൾ അയച്ചുകൊടുത്ത ദൃശ്യങ്ങൾ പരിശോധിച്ച കേരള ബുക്ക് ഓഫ് റെക്കോർഡ് സ് ‘വണ്ടർകിഡ് റണ്ണർ’ എന്ന പട്ടമാണ് ഈ കുരുന്നിന് നൽകിയത്. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അഗ്നിക്ക് അച്ചീവർ സർട്ടിഫിക്കറ്റും മെഡലും നൽകി ആദരിച്ചു.
നടക്കാൻ തുടങ്ങിയ കാലം മുതൽ തന്നെ അഗ്നി എല്ലാകാര്യങ്ങളും ഓടിച്ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അമ്മ ജിജി മോൾ ഈ കഴിവ് പ്രോത്സാഹിപ്പിച്ചു തുടങ്ങിയത്. കുട്ടിയുടെ ഓട്ടം ട്രാക്കിൽ പരീക്ഷിക്കാൻ തീരുമാനിച്ചത് രക്ഷിതാക്കൾ ഇരുവരും ചേർന്നു തന്നെയായിരുന്നു. അത് ഒരു അടയാളപ്പെടുത്തലായി.
അഗ്നിയുടെ അമ്മയുടെ അനിയത്തി വിഷ്ണുപ്രിയ അർജന്റീനയിൽ നടന്ന യൂത്ത് ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി ഹർഡിൽസ് മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. കുടുംബത്തിന്റെ കായിക പാരമ്പര്യത്തിൻ്റെ പിന്തുടർച്ചയിൽ അഗ്നിയും ഓടി തുടങ്ങിയപ്പോൾ പിറന്നത് ഒരു നേട്ടമാണ്.






