കണ്ണൂർ∙ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പിണറായി പാണ്ട്യാലമുക്കിലെ ‘പ്രവിക്’ വീടിനുമുന്നിൽ മിനിപൊലീസ് സ്റ്റേഷനായി പ്രവർത്തിച്ചിരുന്ന ജീപ്പ് എടുത്തുമാറ്റി. ജീപ്പ് മാറ്റിയെങ്കിലും പൊലീസുകാരെ കാവല്‍ ഡ്യൂട്ടിയിൽനിന്നു മാറ്റിയിട്ടില്ല. കെഎൽ 01 ബിആർ 9569 എന്ന പൊലീസ് ജീപ്പ് വീടിനുമുന്നിൽ കൊണ്ടുവന്നിട്ടതിനു ശേഷം സ്റ്റാർട്ട് ചെയ്യാത്തതിനാൽ പ്രവർത്തന ക്ഷമമായിരുന്നില്ല. കഴിഞ്ഞ ദിവസം അർധരാത്രി എആർ ക്യാംപിലെ പൊലീസുകാർ വാഹനവുമായി എത്തി കെട്ടിവലിച്ചാണ് ജീപ്പ് കൊണ്ടുപോയത്. പിണറായി വിജയൻ മുിഖ്യമന്ത്രിയായപ്പോൾ വീടുകാണാനും വിഡിയോ ചിത്രീകരിക്കാനും ആളുകൾ എത്തിയതോടെയാണ് ജീപ്പിൽ കാവൽ ഒരുക്കിയത്. ഒരു എസ്ഐയും 2 പൊലീസുകാരും ഒരു സമയം ഡ്യൂട്ടിക്കുണ്ടാവും.
∙ പൊലീസുകാർക്ക് ഇരട്ടിദുരിതം
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ പിണറായി പാണ്ട്യാലമുക്കിലെ ‘പ്രവിക്’ വീടിനുമുന്നിലെ ജീപ്പ് സ്റ്റേഷൻ പൊലീസുകാർക്ക് ഇതുവരെ പ്രയാസമായിരുന്നെങ്കിൽ, പകരം സംവിധാനമേർപ്പെടുത്താതെ ഒഴിവാക്കിയത് ഇരട്ടിദുരിതമായി. മഴ പെയ്യുമ്പോൾ ജീപ്പിൽ കയറിയിരിക്കാമായിരുന്നെങ്കിൽ ഇനിയതു കഴിയില്ല. രാത്രിയിലും പ്രയാസപ്പെട്ടാണു പൊലീസുകാർ ജോലി ചെയ്യുന്നത്.
റോഡരികിൽ മതിലിനോടു ചേർത്തായിരുന്നു ജീപ്പ് സ്റ്റേഷൻ. കണ്ണൂർ എആർ ക്യാംപിലെ 2 എസ്ഐ, 6 സിവിൽ പൊലീസ് ഓഫിസർമാർ എന്നിവർക്കാണു ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഡ്യൂട്ടിയുണ്ടായിരുന്നത്. ഒരു എസ്ഐയും 2 പൊലീസുകാരുമാണ് ഒരുസമയം ഡ്യൂട്ടിക്കുണ്ടാവുക. പ്രാഥമികകൃത്യങ്ങൾക്കുപോലും സൗകര്യമില്ലാതെ വർഷങ്ങളായി ഇവിടെ കഷ്ടപ്പെടുകയായിരുന്നു പൊലീസുകാർ. പിണറായി വിജയന്റെ വീട്ടിൽ ഔട്ട് ഹൗസ് ഉണ്ടെങ്കിലും അവിടത്തെ സൗകര്യം പൊലീസുകാർക്ക് ഉപയോഗിക്കാൻ പറ്റുമായിരുന്നില്ല. റസിഡൻസ് ഡ്യൂട്ടി ചെയ്യുന്നവർ ശുചിമുറി സൗകര്യത്തിന് സമീപത്തെ വീടുകളെയാണ് ആദ്യം ആശ്രയിച്ചിരുന്നത്. പിണറായിയിൽ പുതിയ പൊലീസ് സ്റ്റേഷൻ വന്നതോടെ ശുചിമുറിസൗകര്യം അവിടെയായി. പ്രതിപക്ഷനേതാവിന്റെ വീടിന്റെ 800 മീറ്റർ അകലെയാണ് പിണറായി പൊലീസ് സ്റ്റേഷൻ.
ആദ്യമെത്തിച്ച പൊലീസ് ജീപ്പിൽ പാമ്പു കയറിയതോടെ, കൊണ്ടുവന്ന ജീപ്പാണ് ഇപ്പോൾ മാറ്റിയത്. പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സ്റ്റേറ്റ് സെക്യൂരിറ്റി കമ്മിഷന്റെ പുനഃപരിശോധനയെത്തുടർന്നു തീരുമാനിക്കുമെന്നു മന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞമാസം കണ്ണൂരിലെത്തിയപ്പോൾ പറഞ്ഞിരുന്നു. കമ്മിഷന്റെ പുനഃപരിശോധനയെത്തുടർന്നാണ് വാഹനം മാറ്റിയതെന്ന് സിറ്റി പൊലീസ് കമ്മിഷണർ വിജയ് ഭരത് റെഡ്ഡി പറഞ്ഞു. പൊലീസുകാർക്ക് വിശ്രമസൗകര്യം പിണറായി സ്റ്റേഷനിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.






