ഹൈദരാബാദ്∙ തെലങ്കാന മന്ത്രി കെ.സുരേഖയെ മന്ത്രിസഭയിൽനിന്ന് നീക്കം ചെയ്യാൻ മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി ഗവർണറോട് ശുപാർശ ചെയ്തു. ഗവർണർ ഉടൻ തീരുമാനമെടുത്തേക്കും. കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾക്ക് പുറമേ, മുഖ്യമന്ത്രിക്കെതിരെ സുരേഖയുടെ മകൾ അടുത്തിടെ നടത്തിയ പരാമർശങ്ങളെ തുടർന്നാണ് നടപടി. വനം–പരിസ്ഥിതി മന്ത്രിയാണ് സുരേഖ.
സുരേഖയുടെ മകൾ സുഷ്മിത, രേവന്ത് റെഡ്ഡിക്കും മറ്റ് നേതാക്കൾക്കുമെതിരെ പൊതുപരിപാടിയിൽ വിമർശനം നടത്തിയതാണ് പാർട്ടിയിൽ വിവാദങ്ങൾക്ക് ഇടയായത്. പർകൽ മണ്ഡലത്തിൽനിന്ന് സിറ്റിങ് എംഎൽഎ രേവൂരി പ്രകാശ് റെഡ്ഡിയെ വീണ്ടും തിരഞ്ഞെടുക്കണമെന്ന രേവന്തിന്റെ അഭ്യർഥനയാണ് സുഷ്മിതയെ പ്രകോപിപ്പിച്ചത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പർകൽ മണ്ഡലത്തിൽനിന്ന് മത്സരിക്കാൻ സുഷ്മിത നീക്കം നടത്തുന്നതായി പ്രചാരണം ഉണ്ടായിരുന്നു.
മന്ത്രിസഭയിൽ നിന്ന് തന്നെ പുറത്താക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് സുരേഖ രംഗത്തെത്തി. നടപടിയെടുക്കുന്നതിന് മുൻപ് വിശദീകരണം നൽകാൻ അവസരം തന്നില്ലെന്ന് അവർ പറഞ്ഞു. മകൾ പ്രായപൂർത്തിയായ വ്യക്തിയാണെന്നും അവളുടെ വ്യക്തിപരമായ അഭിപ്രായങ്ങൾക്ക് താൻ ഉത്തരവാദിയല്ലെന്നും സുരേഖ പറഞ്ഞു. വിവാദ പ്രസ്താവന നടത്തിയ മറ്റ് നേതാക്കൾക്കെതിരെ എന്തു കൊണ്ടാണ് നടപടി എടുക്കാത്തതെന്നും അവർ ചോദിച്ചു.






