തിരുവനന്തപുരം ∙ അർജന്റീന ടീമിന്റെ പേരിൽ കലൂർ സ്റ്റേഡിയം നവീകരണത്തിന് 70 കോടി ചെലവഴിച്ചെന്നാണ് സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി അവകാശപ്പെട്ടതെങ്കിലും ജിസിഡിഎ എൻജിനീയറിങ് വിഭാഗത്തിന്റെ കണക്കനുസരിച്ച് ഇതിന്റെ മൂല്യം 8.42 കോടി മാത്രമാണ്. സ്പോൺസർ ജിഎസ്‌ടി റിട്ടേണിൽ കാണിച്ചിട്ടുള്ള മൂല്യമാകട്ടെ 14.5 കോടിയും.
ജിഎസ്‌ടി വകുപ്പിൽ ഒരു അക്കൗണ്ട് മാത്രം വെളിപ്പെടുത്തിയ കമ്പനിക്ക് ബാക്കി 6 അക്കൗണ്ടുകൾ കൂടിയുണ്ടെന്നും എസ്ഐടി കണ്ടെത്തി. ഗൂഗിൾ, മെറ്റ തുടങ്ങിയ സ്ഥാപനങ്ങളിൽനിന്നു ഡോളറായി പരസ്യവരുമാനം ലഭിച്ച ബാങ്ക് അക്കൗണ്ടും ഇതിലുണ്ട്.കഴിഞ്ഞ 2 വർഷത്തിൽ ബാങ്കുകൾ വഴിയുള്ള ആകെ ഇടപാട് മൂല്യം 1098.56 കോടിയാണ്. ഇതിൽ വിദേശത്തുനിന്നുള്ള സഹായവും ഉൾപ്പെടുന്നു. ബാങ്ക് അക്കൗണ്ടുകളിൽ എത്തിയ 549.22 കോടിയിൽ വായ്പത്തുകയായ 212.75 കോടി ഒഴികെയുള്ള 336.47 കോടിയിൽ, ജിഎസ്‌ടി റിട്ടേണിൽ വെളിപ്പെടുത്തിയത് 102.06 കോടി മാത്രമാണ്. ബാക്കി 234.31 കോടിക്ക് കണക്കില്ല. ഇൗ ഇടപാടുകളിൽ വൻതോതിലുള്ള നികുതിച്ചോർച്ച നടന്നിട്ടുണ്ടെന്നാണ് നിഗമനം.
അർജന്റീന അസോസിയേഷനുമായുള്ള കരാർ പ്രതിസന്ധിയിലായ 2025 ഒക്ടോബർ 8ന് ഇന്റലിജൻസ് ഡപ്യൂട്ടി കമ്മിഷണർ വി. സുനിൽകുമാർ അന്വേഷണം തടസ്സപ്പെടുത്തുന്ന രീതിയിൽ ഉദ്യോഗസ്ഥർക്കു വാക്കാൽ നിർദേശം നൽകി. ഫുട്ബോൾ മത്സരം കഴിയുന്നതുവരെ അന്വേഷണം നിർത്തിവയ്ക്കാനായിരുന്നു ഇന്റലിജൻസ് ഓഫിസറോട് ആവശ്യപ്പെട്ടത്. ഇത് കേസ് അട്ടിമറിക്കാനുള്ള ശ്രമമായിരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.






