ബെംഗളൂരു∙ ലൈംഗിക പീഡനക്കേസിൽ ജീവപര്യന്തം തടവിലുള്ള ജനതാദൾ (എസ്) മുൻ എംപി പ്രജ്വൽ രേവണ്ണയുടെ പക്കൽനിന്നും പിടിച്ചെടുത്ത ഫോണിൽ നിരവധി പോൺ വിഡിയോകൾ കണ്ടെത്തിയതായി റിപ്പോർട്ട്. ജയിലിൽ കഴിയവേ, പ്രജ്വലിന്റെ പക്കൽനിന്ന് ഫോണുകളും മറ്റും പിടിച്ചെടുത്തിരുന്നു. ഇത് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഇത്തരത്തിലുള്ള വിഡിയോകൾ കണ്ടെത്തിയത്.
കഴിഞ്ഞ മാസം 11ന് ക്രൈംബ്രാഞ്ച് ജയിലിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് രേവണ്ണയിൽനിന്നും മൊബൈൽ ഫോൺ, ചാർജർ, പെൻഡ്രൈവ് എന്നിവ പിടിച്ചെടുത്തത്. തുടർന്ന് ഇവ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയതിന്റെ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.
അതേസമയം, പ്രജ്വലിന് ഫോൺ എത്തിച്ചു കൊടുത്തതിനു ജയിൽ ജീവനക്കാർ ഉൾപ്പെടെ 7 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ഫോണും ചാർജറും പെൻഡ്രൈവുകളുമാണ് എത്തിച്ചത്. മൊബൈൽ ഫോണിനായി ഒരു ലക്ഷം രൂപയും സിം കാർഡിന് 50,000 രൂപയും പ്രജ്വൽ നൽകിയെന്നാണ് പൊലീസ് പറയുന്നത്. വിവിധ സെല്ലുകളിൽ നിന്ന് ഒട്ടേറെ ഫോണുകൾ കണ്ടെത്തിയതോടെ അസിസ്റ്റന്റ് സൂപ്രണ്ട്, ജയിലർ, വാർഡർ എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. 4 പീഡനക്കേസുകളാണു പ്രജ്വലിനെതിരെയുള്ളത്. ഇതിലൊരു കേസിലാണു ജീവപര്യന്തം ശിക്ഷ വിധിച്ചത്. മറ്റു 3 കേസുകളിലെ വിചാരണ തുടരുകയാണ്.






