കലിഫോർണിയ∙ ഇന്ത്യൻ വംശജയായ മുപ്പത്തിയെട്ടുകാരിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. ചൊവ്വാഴ്ച കലിഫോർണിയയിലെ സക്രാമെന്റോയിലെ ഒരു റസ്റ്ററന്റിനു പുറത്താണ് സംഭവം അരങ്ങേറിയത്. ശാലിനി താക്കൂർ എന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ശാലിനിയെ കുറച്ചു നാളുകളായി ശല്യം ചെയ്തിരുന്ന രോഹിത് എന്ന യുവാവാണ് കൊലപാതകത്തിനു പിന്നിലെന്നും കൃത്യത്തിനു ശേഷം ഇയാൾ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്യുകയായിരുന്നെന്നും പൊലീസ് അറിയിച്ചു.
സക്രാമെന്റോയിലെ ആർഡൻ ആർക്കേഡ് ഏരിയയിലുള്ള ജോലി സ്ഥലത്തേക്ക് എത്തിയപ്പോൾ രോഹിത് ശാലിനിയെ തടഞ്ഞുനിർത്തുകയും വെടിയുതിർക്കുകയുമായിരുന്നു എന്നാണ് വിവരം. ശാലിനി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്നെത്തിയ രോഹിത് തുടർച്ചായി വെടിയുതിർക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ അറിയിച്ചു. വെടിയേറ്റ് നിലത്തു വീണപ്പോൾ ക്ലോസ് റേഞ്ചിൽ ശാലിനിയുടെ തലയ്ക്കും വെടിയുതിർത്തു.
ശാലിനിയെ കുറച്ചു കാലങ്ങളായി പിന്തുടർന്ന് ശല്യം ചെയ്തിരുന്ന ആളാണ് രോഹിത് എന്നാണ് വിവരം. മുൻപ് അരിസോണയിൽ തടങ്കലിലായിട്ടുള്ള രോഹിത്, അനധികൃതമായി കുടിയേറിയ ആളാണെന്നും അധികൃതർ വ്യക്തമാക്കി.








