റിയാദ്: പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടയിലും സൗദിയുടെ സാമ്പത്തിക അടിത്തറ ഭദ്രമാണെന്ന് വ്യക്തമാക്കി പ്രമുഖ അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ എസ് ആൻഡ് പി ഗ്ലോബൽ. രാജ്യത്തിന്റെ ക്രെഡിറ്റ് റേറ്റിങ് എ പ്ലസ് ആയി ഏജൻസി നിലനിർത്തുകയും സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള കാഴ്ചപ്പാട് സ്റ്റേബിൾ ആയി തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. മിഡിൽ ഈസ്റ്റിലെ നിലവിലെ പ്രതിസന്ധികളെയും ബാഹ്യ വെല്ലുവിളികളെയും അതിജീവിക്കാൻ സൗദിക്ക് കരുത്തുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടിലെ വിലയിരുത്തൽ. ചെങ്കടൽ വഴിയുള്ള കിഴക്ക്-പടിഞ്ഞാറ് പൈപ്പ്ലൈൻ വഴി ക്രൂഡ് ഓയിൽ കയറ്റുമതി സുഗമമായി തിരിച്ചുവിടാനുള്ള ശേഷിയും, രാജ്യത്തിനകത്തും പുറത്തുമുള്ള വലിയ എണ്ണ സംഭരണ-ശുദ്ധീകരണ സൗകര്യങ്ങളും പ്രതിസന്ധി ഘട്ടങ്ങളിലും സൗദിയുടെ ഊർജ വിപണിയെ ശക്തമായി നിലനിർത്താൻ സഹായിക്കുന്നുണ്ട്.
എണ്ണയിതര വരുമാനത്തിലുണ്ടായ ശക്തമായ വളർച്ചയും വിഷൻ 2030 പദ്ധതികളിലെ മികച്ച ആസൂത്രണവുമാണ് സൗദിയുടെ റേറ്റിങ് ഉയർന്നുനിൽക്കാൻ പ്രധാന കാരണമായി ഏജൻസി ചൂണ്ടിക്കാട്ടുന്നത്. പ്രാദേശിക അനിശ്ചിതത്വങ്ങൾക്കിടയിലും സാധാരണക്കാരുടെ ഉപഭോഗം വർധിച്ചതോടെ എണ്ണയിതര മേഖല മികച്ച പ്രതിരോധമാണ് കാഴ്ചവെച്ചത്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിൽ എണ്ണയിതര മേഖലയുടെ വിഹിതം 70 ശതമാനമായി ഉയർന്നു. 2018ൽ ഇത് 65 ശതമാനമായിരുന്നു. എണ്ണയെ മാത്രം ആശ്രയിക്കുന്ന സമ്പദ്വ്യവസ്ഥയിൽ നിന്ന് സൗദി വിജയകരമായി മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണിത്. 2026ൽ ജിഡിപിയിൽ ചെറിയ തോതിലുള്ള ഇടിവ് (0.9 ശതമാനം) പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, എണ്ണ ഉൽപ്പാദനം വർധിക്കുന്നതോടെ 2027ൽ രാജ്യം 8.2 ശതമാനത്തിന്റെ മികച്ച സാമ്പത്തിക തിരിച്ചുവരവ് നടത്തുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
സൗദി സർക്കാരിന്റെ ആസ്തികളും കരുതൽ ധനശേഖരവുമാണ് സമ്പദ്വ്യവസ്ഥയുടെ മറ്റൊരു വലിയ കരുത്ത്. വിദേശ നാണയ ശേഖരം 2020ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരിക്കുകയാണ്. പൊതുഖജനാവിന് ബാധ്യതയാകാത്ത രീതിയിൽ, കൃത്യമായ മുൻഗണനകൾ നിശ്ചയിച്ചാണ് സർക്കാർ ഇപ്പോൾ വിഷൻ 2030 പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ വിവേകപൂർണ്ണമായ സമീപനം ഭാവിയിലും രാജ്യത്തിന്റെ ധനകാര്യ ഭദ്രത ഉറപ്പുവരുത്തും. ഘടനാപരമായ ഇത്തരം സാമ്പത്തിക പരിഷ്‌കാരങ്ങളിലൂടെയും വിവേകപൂർവ്വമായ നിക്ഷേപങ്ങളിലൂടെയും സൗദി അറേബ്യ ആഗോള നിക്ഷേപകർക്ക് മികച്ച സുരക്ഷിതത്വമാണ് ഉറപ്പുനൽകുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.








