വഴിത്തിരിവായത് ആ ശാസ്ത്രീയ തെളിവ്; രാജ്യത്തിന് പാഠമായ ‘ഉത്രമോഡൽ’, ഇന്ന് ഐപിഎസ് പരിശീലനത്തിലെ പ്രധാന ഭാഗം

Spread the love

കോട്ടയം ∙ പാമ്പിനെ കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം ഇൻഷുറൻസ് തുക തട്ടിയ സംഭവത്തിനു പിന്നാലെ വീണ്ടും ചർച്ചയായി അഞ്ചലിലെ ഉത്ര കൊലക്കേസ്. രാജ്യത്ത് ആദ്യമായാണ് പാമ്പിനെ കൊണ്ട് കടുപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരു കേസ് തെളിയിക്കുന്നത്. മുൻപ് രാജസ്ഥാനിൽ ഇത്തരം ഒരു കേസ് ഉണ്ടായിരുന്നെങ്കിലും അത് തെളിയിക്കാൻ സാധിച്ചിരുന്നില്ല. ഇതിനുപിന്നാലെയാണ് ചെന്നൈ തിരുത്തണിയിൽ മൂന്ന് കോടി രൂപയുടെ ഇൻഷുറൻസ് തുക തട്ടാൻ മക്കൾ അച്ഛനെ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് കൊലപ്പെടുത്തിയത്. കേസിൽ പ്രതികളെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

അതേസമയം ഉത്ര കൊലക്കേസ് ഇത്തരം കേസുകളിൽ രാജ്യത്ത് ഒരു ബെഞ്ച് മാർക്ക് ആയിരുന്നുവെന്ന് അന്ന് കേസിലെ പ്രോസിക്യൂട്ടറായിരുന്ന അഭിഭാഷകൻ ജി. മോഹൻരാജ് മനോരമ ഓൺലൈനോട് പറഞ്ഞു. ചെന്നൈ കേസിലടക്കം രാജ്യത്ത് ഇത്തരം പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസുകളിൽ ഉത്ര കേസ് ഒരു റഫറൻസ് ആയി മാറിയെന്നും അദ്ദേഹം പ്രതികരിച്ചു. ‘‘ദേശീയ പൊലീസ് അക്കാദമിയിൽ ഉത്ര കൊലക്കേസ് പഠിപ്പിക്കുന്നുണ്ട്. ഉത്ര കേസ് ഒട്ടേറെ കേസുകൾക്ക് ഇന്ന് റഫറൻസായി മാറുകയാണ്. മൂർഖൻ ഉറങ്ങിക്കിടക്കുന്നവരെ കടിക്കില്ല എന്ന ശാസ്ത്രീയ തെളിവിന്റെ പിൻബലത്തിലാണ് അന്ന് കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞത്. പാമ്പിന്റെ പല്ലിന്റെ അളവ്, പല്ലിന്റെ ആഴം ഇതെല്ലാം പരിശോധിച്ചായിരുന്നു കേസ് തെളിയിച്ചത്’’ – മോഹൻരാജ് പറഞ്ഞു.

 

‘‘തിരുവനന്തപുരത്തുള്ള രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ ഉപകരണം വച്ച് ഏത് പാമ്പാണ് കടിച്ചതെന്ന് കണ്ടെത്താൻ സാധിക്കും. അവിടെ നിന്നുള്ള ഫലവും അന്ന് കേസിന് ഉപകാരമായി. രാജ്യത്ത് ഇവിടെ മാത്രമേ കടിച്ചത് ഏത് പാമ്പാണെന്ന് തിരിച്ചറിയുന്ന സംവിധാനം ഉള്ളൂ. ഉത്ര കേസ് സമയത്താണ് രാജ്യത്ത് ആദ്യമായി ഈ സംവിധാനം നിലവിൽ വന്നത്. നാഷനൽ ജുഡീഷ്യൽ അക്കാദമിയിലും ഉത്ര കേസ് ചർച്ചയിലുള്ള വിഷയമാണ്. ഉത്ര വധക്കേസ് അന്വേഷണ റിപ്പോർട്ട് പിന്നീട് ഐപിഎസ് പരിശീലനക്കളരിയിലെ പാഠ്യവിഷയമാക്കിയിരുന്നു. കേസ് ഡയറിയിലെ പ്രസക്ത ഭാഗങ്ങൾ ഇംഗ്ലിഷിലാക്കി ഡിജിറ്റൈസ് ചെയ്ത് നാഷനൽ പൊലീസ് അക്കാദമിക്ക് കൈമാറുകയും ചെയ്തിരുന്നു. പാമ്പിനെ ആയുധമാക്കി നടത്തിയ അപൂർവ കൊലപാതകം എന്ന നിലയിൽ ദേശീയതലത്തിൽ ശ്രദ്ധയാകർഷിച്ച കേസായതിനാലാണ് രാജ്യത്തെ നിരവധി പൊലീസ് സേനകൾ ഈ കേസ് ഇന്നും റഫറൻസായി ഉപയോഗിക്കുന്നത്’’ – മോഹൻരാജ് പറഞ്ഞു.

 

പാമ്പു പിടിത്തക്കാരൻ സുരേഷിന്റെ കയ്യിൽനിന്നും വാങ്ങിയ മൂർഖനെ ഉപയോഗിച്ച് ഭർത്താവ് സൂരജ് ഭിന്നശേഷിക്കാരിയായ ഭാര്യ ഉത്രയെ കടിപ്പിച്ചു കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷൻ കേസ്. 2020 മേയിൽ ആയിരുന്നു സംഭവം. അതിനുമുൻപ് അണലിയെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്താനും ശ്രമം നടത്തിയിരുന്നു. ഇതിനെ തുടർന്നുള്ള പരിചരണത്തിന്റെ ഭാഗമായി കുടുംബവീട്ടിൽ കഴിയുമ്പോഴാണു വീണ്ടും പാമ്പുകടിയേറ്റത്.

 

ഇതേ മാതൃകയിലാണ് ചെന്നൈ തിരുത്തണിയിലെയും കൊലപാതകം. ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ പിതാവിനെ വിഷപ്പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊന്ന കേസിൽ 2 മക്കൾ ഉൾപ്പെടെ 5 പേരാണ് പിടിയിലായത്. സർക്കാർ സ്കൂൾ ലാബ് അസിസ്റ്റന്റായിരുന്ന ഇ.പി.ഗണേശന്റെ (56) മരണമാണ് 2 മാസത്തിനു ശേഷം ആസൂത്രിത കൊലപാതകമാണെന്നു തമിഴ്നാട് പൊലീസ് കണ്ടെത്തിയത്. സംഭവത്തിൽ മക്കളായ ജി.മോഹൻ രാജ്, ഹരിഹരൻ എന്നിവരെയും വാടകഗുണ്ടാ സംഘങ്ങളെയുമാണ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 22നാണു ഗണേശൻ പാമ്പുകടിയേറ്റു മരിച്ചത്.

  • Related Posts

    കെ ഫോൺ: സ്വപ്‌നപദ്ധതിയെ സംസ്ഥാന സർക്കാരിനും വേണ്ട, കോടികളുടെ ‘ഹോട്‍സ്പോട്ട്’ കരാറിൽ കടുംവെട്ട്

    Spread the love

    Spread the loveതിരുവനന്തപുരം • സംസ്ഥാന സർക്കാരിന്‍റെ പബ്ലിക് വൈഫൈ ഹോട്സ്പോട്ട് പദ്ധതിയായ ‘കെഫൈ’യിൽനിന്നു കെ ഫോൺ പുറത്ത്. പൊതുഇടങ്ങളിൽ നിലവിലുള്ള 2,023 ഹോട്സ്പോട്ടുകൾ പരിപാലിക്കാനും 2,000 പുതിയ ഹോട്സ്പോട്ടുകൾ ആരംഭിക്കാനുമുള്ള ചുമതല കെ ഫോണിനു നൽകാനുള്ള തീരുമാനത്തിൽ നിന്നു സർക്കാർ…

    അമ്മയുടെ മുന്നിൽ 9 വയസ്സുകാരൻ കാറിടിച്ചു മരിച്ചു

    Spread the love

    Spread the loveകാസർകോട് ∙ മാതാവിന്റെ കൺമുന്നിൽ വച്ച് ഭിന്നശേഷിക്കാരനായ ഒൻപത് വയസ്സുകാരൻ കാറിടിച്ചു മരിച്ചു. കൊല്ലങ്കാന, ഏവിഞ്ചയിലെ സാദിഖ് –ഷംസീന ദമ്പതികളുടെ മൂന്നാമത്തെ മകൻ ഷക്കീർ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11ന് കൊല്ലങ്കാന മാന്യയിലാണ് അപകടം.   പെരുന്നാൾ…

    Leave a Reply

    Your email address will not be published. Required fields are marked *