കാബൂൾ: അഫ്ഗാനിസ്താനിൽ വെച്ച് മുജാഹിദീനുകൾ അറസ്റ്റ് ചെയ്തതായി നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്ന മലയാളി ട്രാവൽ വ്ലോഗർ അരുണിമ, താൻ മോചിതയായതായി വെളിപ്പെടുത്തി. പുരുഷനായ ഒരു സഹയാത്രികൻ ഇല്ലാതെ സ്ത്രീകൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പാടില്ലെന്ന അഫ്ഗാൻ നിയമം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി ബാമിയാനിലെ പ്രാദേശിക താലിബാൻ അധികാരികളാണ് അരുണിമയെ പിടിച്ചുവെച്ചത്. ഇപ്പോൾ തന്നെ വിട്ടയച്ചെന്നും ഉസ്ബെക്കിസ്താനിലേക്ക് പോവുകയാണെന്നും അരുണിമ ഫേസ്ബുക്കിലൂടെ അറിയിച്ചു.
വൈകുന്നേരം ഒരു ലോറിയിൽ ലിഫ്റ്റ് ചോദിച്ചാണ് അരുണിമ ബാമിയാനിൽ എത്തിയത്. രാത്രി ഏഴ് മണിയോടെ അവിടെ എത്തിയപ്പോൾ, ഒരു സ്ത്രീ ഒറ്റയ്ക്ക് നിൽക്കുന്നത് കണ്ട് പ്രദേശവാസികൾ ചുറ്റും കൂടുകയും വിസയും പാസ്പോർട്ടും പരിശോധിക്കുകയും ചെയ്തു. തുടർന്ന് ഇംഗ്ലീഷ് സംസാരിക്കാൻ അറിയാവുന്ന ഒരാൾ ഇവരെ ആദ്യം ഒരു ഹോട്ടലിലേക്കും പിന്നീട് ടെൻ്റ് അടിക്കാൻ സൗകര്യമുള്ള മറ്റൊരു സ്ഥലത്തേക്കും മാറ്റി. എന്നാൽ രാത്രിയോടെ അവിടെയെത്തിയ ചിലർ ഗൂഗിൾ ട്രാൻസ്ലേറ്റിന്റെ സഹായത്തോടെ ഇവരെ ചോദ്യം ചെയ്യാൻ തുടങ്ങി.
അഫ്ഗാനിസ്താനിലെ നിയമപ്രകാരം സ്ത്രീകൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ അനുമതിയില്ല. ഇതിനുമുമ്പ് ജലാലാബാദിൽ വെച്ചും പുരുഷനായ ഒരു ഗൈഡ് കൂടെയില്ലാത്തതിന്റെ പേരിൽ ഇവർക്ക് യാത്രാ പെർമിറ്റ് നിഷേധിച്ചിരുന്നു. കഴിഞ്ഞ മാസം 27 മുതൽ രാജ്യത്ത് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന വ്ലോഗർ നിയമലംഘനം നടത്തിയെന്നും, അതിനാൽ അറസ്റ്റ് ചെയ്യുകയാണെന്നും അവർ പറഞ്ഞു. ഈ ഘട്ടത്തിലാണ് താൻ രക്ഷിക്കാൻ ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയിൽ ഇൻസ്റ്റാഗ്രാമിൽ സഹായം അഭ്യർഥിച്ച് സ്റ്റോറി പങ്കുവെച്ചതെന്നും അരുണിമ പറഞ്ഞു.
തുടർന്ന് അരുണിമ, തനിക്ക് താമസിക്കാൻ സൗകര്യം ഒരുക്കിത്തന്ന വ്യക്തിയെ വിവരമറിയിക്കുകയും അദ്ദേഹം ഇടപെട്ട് അധികാരികളുമായി സംസാരിക്കുകയും ചെയ്തു. ആദ്യം പിഴയും ഗൈഡിനുള്ള ഫീസും അടക്കം വലിയൊരു തുക ആവശ്യപ്പെട്ടെങ്കിലും, പിന്നീട് ഉസ്ബെക്കിസ്ഥാനിലേക്ക് പോകാൻ അവർ അനുവദിക്കുകയായിരുന്നു. നിലവിൽ 500 കിലോമീറ്റർ അകലെയുള്ള ഉസ്ബെക്കിസ്താൻ അതിർത്തിയിലേക്കുള്ള യാത്രയിലാണ് വ്ലോഗർ. പുരുഷന്മാരായ തന്റെ സുഹൃത്തുക്കൾക്ക് ഇത്തരമൊരു ദുരനുഭവം ഉണ്ടായിട്ടില്ലെന്നും, ഒരു സ്ത്രീയായതുകൊണ്ട് മാത്രമാണ് തനിക്ക് ഈ വെല്ലുവിളികൾ നേരിടേണ്ടി വന്നതെന്നും അവർ തന്റെ പോസ്റ്റിൽ കൂട്ടിച്ചേർത്തു.








