ജിന്ദ്∙ ആൺകുട്ടി വേണമെന്ന കുടുംബത്തിന്റെ ആഗ്രഹം സാധിക്കാൻ ഹരിയാനയിലെ ജിന്ദ് ജില്ലയിൽ 37 വയസ്സുള്ള യുവതി കുട്ടികൾക്കു ജന്മം നൽകിയത് 11 തവണ. പത്തുപ്രാവശ്യവും ജനിച്ചത് പെൺകുട്ടികളായതോടെ പതിനൊന്നാമതും യുവതിക്ക് ഗർഭം ധരിക്കേണ്ടിവന്നു. ഇക്കുറി ആൺകുഞ്ഞു ജനിച്ചതോടെ ‘ദിൽഖുഷ്’ എന്ന പേരുനൽകിയാണ് കുടുംബം കുഞ്ഞിനെ വരവേറ്റത്.
മാതാവിന്റെ ആരോഗ്യത്തെയോർത്തു ആശുപത്രി അധികൃതർ അതീവ കരുതലോടെയാണ് ഗർഭിണിയെ പരിചരിച്ചത്. പ്രസവത്തിനിടെ മൂന്ന് യൂണിറ്റ് രക്തം നൽകേണ്ടിവന്നു. നിലവിൽ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്നും ഡിസ്ചാർജ് ചെയ്തെന്നും ആശുപത്രി വൃത്തങ്ങൾ പറയുന്നു. ജനുവരി മൂന്നിനാണ് പതിനൊന്നാമത്തെ പ്രസവത്തിനു യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
19 വർഷത്തെ ദാമ്പത്യത്തിലാണു യുവതിക്ക് 11 പ്രാവശ്യം ഗർഭം ധരിക്കേണ്ടിവന്നത്. ഇതിനുള്ള പ്രധാനകാരണം കുടുംബത്തിനു ആൺകുഞ്ഞുവേണമെന്ന ആഗ്രഹമായിരുന്നു. രാജ്യത്ത് പ്രത്യേകിച്ച് ഹരിയാനയിൽ ആൺകുഞ്ഞ് വേണമെന്ന ആഗ്രഹം കുടുംബങ്ങളിൽ ഇപ്പോഴുമുണ്ട്.
അതേസമയം കുടുംബത്തിൽ ആൺകുഞ്ഞ് വേണമെന്നു താനും തന്റെ മൂത്തപെൺമക്കളും ആഗ്രഹിച്ചിരുന്നതായി യുവതിയുടെ ഭർത്താവ് സഞ്ജയ് കുമാർ പറഞ്ഞു. വരുമാനം പരിമിതമാണെങ്കിലും പെൺമക്കൾക്കെല്ലാം വിദ്യാഭ്യാസം നൽകുന്നുണ്ടെന്നും ഇയാൾ പറഞ്ഞു. ദിവസ വേതന തൊഴിലാളിയാണ് ഇയാൾ. ദമ്പതികളുടെ മൂത്ത മകൾ പ്ലസ്ടുവിനു പഠിക്കുകയാണിപ്പോൾ. സംഭവിച്ചതെല്ലാം ദൈവഹിതമാണെന്നും കുട്ടികൾ ദൈവത്തിന്റെ സമ്മാനമാണെന്നുമാണ് മാധ്യമങ്ങളോടു സംസാരിക്കവേ സഞ്ജയ്കുമാർ പറഞ്ഞത്. അതേസമയം തന്റെ പത്തുമക്കളുടെ പേര് പെട്ടെന്നു ഓർത്തെടുക്കാൻ സഞ്ജയ്കുമാർ ബുദ്ധിമുട്ടുന്ന വിഡിയോയും പുറത്തുവന്നിരുന്നു.








