കൽപ്പറ്റ: വയനാട്ടിലെ പാവയ്ക്ക കർഷകരെ കണ്ണീരിലാഴ്ത്തി വില കുത്തനെ ഇടിയുന്നു. വിളവെടുപ്പ് സീസൺ സജീവമായിരിക്കെ വിപണിയിൽ വില ഇടിഞ്ഞത് കർഷകർക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. നിലവിൽ പാവയ്ക്കയ്ക്ക് കിലോയ്ക്ക് വെറും 16 രൂപ മാത്രമാണ് കർഷകർക്ക് ലഭിക്കുന്നത്.
വൻ തുക ചിലവഴിച്ച് മികച്ച ലാഭം പ്രതീക്ഷിച്ചു കൃഷിയിറക്കിയ കർഷകർക്ക് നിലവിലെ വില വിളവെടുപ്പിന് പോലും തികയാത്ത അവസ്ഥയാണ്. വിപണിയിലെ ഈ വിലത്തകർച്ച കാരണം പലയിടങ്ങളിലും വിളവെടുപ്പ് പോലും നടന്നിട്ടില്ല. കൂടാതെ, വിളവെടുത്ത പാവയ്ക്ക തരംതിരിച്ചാണ് വ്യാപാരികൾ വാങ്ങുന്നത്. രണ്ടാം തരം എന്ന് കണക്കാക്കുന്ന കായകൾക്ക് കിലോയ്ക്ക് ആറ് രൂപ മാത്രമാണ് വില നൽകുന്നത്. അതീവ ശ്രദ്ധയോടെയും ചിലവേറിയതുമായ കൃഷിരീതികൾ അവലംബിച്ച കർഷകർക്ക് ഈ വില വലിയ തിരിച്ചടിയാണ്.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ മികച്ച വില ലഭിച്ചിരുന്ന സ്ഥാനത്താണ് ഇത്തവണത്തെ ഈ തകർച്ച. കൃഷിയിറക്കാനായി ബാങ്കുകളിൽ നിന്നും സ്വകാര്യ വ്യക്തികളിൽ നിന്നും ലക്ഷക്കണക്കിന് രൂപ വായ്പയെടുത്ത കർഷകർ വൻ ബാധ്യതയിലാണ്. കടം എങ്ങനെ വീട്ടുമെന്ന് അറിയാതെ പകച്ചുനിൽക്കുകയാണ് വയനാട്ടിലെ കർഷക സമൂഹം.








