ഓരോ ദിവസവും റെക്കോർഡുകൾ മറികടന്നു കൊണ്ടിരിക്കുകയാണ് ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ ‘ദൃശ്യം 3’. ഭരണകൂടത്തിന്റെ സപ്പോർട്ടിനെക്കുറിച്ച് ‘ദൃശ്യം 2’ വിൽ മുരളി ഗോപി അവതരിപ്പിച്ച ഐജി തോമസ് ബാസ്റ്റിന്റെ കഥാപാത്രം പറയുന്നുണ്ട്. ആ സീൻ ഏറെ ശ്രദ്ധ നേടുകയും ചെയ്തു. ജോർജുകുട്ടി എന്ന കഥാപാത്രം കഴിഞ്ഞാൽ ദൃശ്യം ഫ്രാഞ്ചൈസിയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളതും ഐജി തോമസ് ബാസ്റ്റിനാണ്.
ദൃശ്യം 2 വിലെ സുപ്രധാനമായ ആ രംഗത്തെക്കുറിച്ച് സംസാരിക്കുകയാണ് മുരളി ഗോപി. ആശിർവാദ് സിനിമാസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ജനാധിപത്യത്തിൽ നാല് തൂണുകളാണുള്ളത്. നീതിന്യായവ്യവസ്ഥ (ജുഡീഷ്യറി), നിയമനിർമ്മാണസഭ (ലെജിസ്ലേറ്റീവ്), ഭരണനിർവ്വഹണ വിഭാഗം (എക്സിക്യൂട്ടീവ്), മാധ്യമങ്ങൾ (മീഡിയ) എന്നിങ്ങനെ.
ഒരു ക്രൈം സംഭവിക്കുമ്പോൾ വളരെ പെട്ടെന്ന് അതിൽ ഇടപെടുന്നത് ജുഡീഷ്യറിയും എക്സിക്യൂട്ടീവുമാണ്. ജുഡീഷ്യറിയും എക്സിക്യൂട്ടീവും തമ്മിലുള്ള ഒരു സംഭാഷമാണ് ആ രംഗത്തിൽ നടക്കുന്നത്. ജുഡീഷ്യറി ജഡ്ജിനെ പ്രതിനിധീകരിക്കുമ്പോൾ എക്സിക്യൂട്ടീവ് പ്രതിനിധീകരിക്കുന്നത് തോമസ് ബാസ്റ്റിനെയാണ്. ഇത് ഇങ്ങനെയൊക്കെ നടക്കൂ എന്ന് പറയുന്ന ഒരു ജുഡീഷ്യറിയും സിസ്റ്റത്തിന്റെ സപ്പോർട്ടില്ലാതെ ഫർസ്ട്രേറ്റഡ് ആകുന്ന ഒരു എക്സിക്യൂട്ടീവും.
രണ്ട് തൂണുകളെയാണ് ആ സീൻ പ്രതിനിധീകരിച്ചിരിക്കുന്നത്. ദൃശ്യം 2 വിലെ ഏറ്റവും സുപ്രധാനമായ ഒരു രംഗമാണ് അത്. ആ സീൻ ചെയ്തതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. മൂന്നാം ഭാഗത്തിലേക്ക് വരുമ്പോൾ നാലാംതൂണ് ആണ് കടന്നുവരുന്നത്, മീഡിയ.
സമൂഹത്തിൽ ക്രൈമിനെ എങ്ങനെ അഭിസംബോധന ചെയ്യുന്നു, അതിലെ ലൂപ് ഹോൾസ് എന്താണ്, നിയമത്തെ എങ്ങനെ മാറ്റാം എന്നെക്കെയാണ് പറയുന്നത്. ക്രിമിനോളജിയിൽ ഒരു പാഠപുസ്തകമാണ് ദൃശ്യം ഫ്രാഞ്ചൈസി”. – മുരളി ഗോപി പറഞ്ഞു.








