ബദൽ മാർഗം തേടണം; കാലവർഷം അവസാനിക്കും വരെ താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിയന്ത്രണം

Spread the love

കോഴിക്കോട്: കാലവർഷം കനക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി താമരശ്ശേരി ചുരത്തിൽ (ദേശീയ പാത 766) വലിയ മൾട്ടി ആക്‌സിൽ വാഹനങ്ങളുടെ യാത്രയ്ക്ക് കർശന നിയന്ത്രണം. കോഴിക്കോട് ജില്ലാ കലക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണുമായ എംഎസ് മാധവിക്കുട്ടിയാണ് നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവിറക്കിയത്. കാലവർഷത്തിന്റെ പശ്ചാത്തലത്തിൽ താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം ചർച്ച ചെയ്യുന്നതിനായി കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖിന്റെ നേതൃത്വത്തിൽ സികെ കാസിം എംൽഎ, കോഴിക്കോട്, വയനാട് ജില്ലാ കലക്ടർമാർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനമായത്.

 

രാവിലെ ആറ് മണി മുതൽ രാത്രി എട്ട് മണി വരെയാണ് നിയന്ത്രണം. കാലവർഷം അവസാനിക്കുന്നതുവരെയോ അല്ലെങ്കിൽ അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെയോ നിയന്ത്രണം തുടരുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങള്‍ കുറ്റ്യാടി, നാടുകാണി ചുരങ്ങൾ ഉൾപ്പെടെയുള്ള ബദൽ റോഡുകൾ ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കലക്ടർ അറിയിച്ചു. ദുരന്തനിവാരണ നിയമപ്രകാരം പുറപ്പെടുവിച്ച ഉത്തരവ് കർശനമായി നടപ്പാക്കാൻ കോഴിക്കോട് റൂറൽ പൊലീസ് മേധാവിക്ക് ജില്ലാ കലക്ടർ നിർദേശം നൽകി.

 

ഉത്തരവ് പ്രകാരം രണ്ട് ആക്‌സിലിൽ കൂടുതലുള്ള ട്രക്കുകൾ, ലോറികൾ, ടാങ്കറുകൾ, ട്രെയിലറുകൾ, കണ്ടെയ്നർ വാഹനങ്ങൾ, മറ്റ് വലിയ മൾട്ടി ആക്‌സിൽ വാഹനങ്ങൾ എന്നിവയ്ക്ക് ഈ സമയങ്ങളിൽ ചുരത്തിലൂടെ കടന്നുപോകാൻ അനുമതി ഉണ്ടായിരിക്കില്ല

യാത്രാ ദുരിതം ഒഴിവാക്കാൻ അവശ്യ സർവീസുകളെയും ചെറിയ വാഹനങ്ങളെയും നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ, കാറുകൾ, ജീപ്പുകൾ, ടാക്സികൾ തുടങ്ങിയ ചെറിയ മോട്ടോർ വാഹനങ്ങൾ, ആംബുലൻസുകൾ, മറ്റ് അടിയന്തര മെഡിക്കൽ വാഹനങ്ങൾ, ഫയർഫോഴ്സ്, സിവിൽ ഡിഫൻസ്, ദുരന്തനിവാരണ സേനകളുടെ വാഹനങ്ങൾ, സായുധ സേനകൾ, കേന്ദ്ര പാരാമിലിട്ടറി, കേരള പോലീസ് എന്നിവരുടെ വാഹനങ്ങൾ, ജില്ലാ കലക്ടറോ ബന്ധപ്പെട്ട മറ്റ് അധികാരികളോ രേഖാമൂലം പ്രത്യേക അനുമതി നൽകിയിട്ടുള്ള വാഹനങ്ങൾ എന്നിവയെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 

ചുരത്തിന്റെ ഇരു വശങ്ങളിലുമുള്ള അടിവാരം (കോഴിക്കോട് ഭാഗം), ലക്കിടി (വയനാട് ഭാഗം) എന്നിവിടങ്ങളിൽ വയനാട് പൊലീസുമായി സഹകരിച്ച് 24 മണിക്കൂറും ഉദ്യോഗസ്ഥരെ വിന്യസിക്കും. നിയമം ലംഘിക്കുന്ന വാഹന ഉടമകൾക്കും ഡ്രൈവർമാർക്കുമെതിരെ 2005ലെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 51 പ്രകാരവും, 1988-ലെ മോട്ടോർ വാഹന നിയമപ്രകാരവും കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കോഴിക്കോട് ജില്ലാ കലക്ടർ അറിയിച്ചു.

 

ചുരത്തിലെ മണ്ണിടിച്ചിൽ സാധ്യതയുള്ള ഭാഗങ്ങളിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ അടിയന്തരമായി മുറിച്ചു മാറ്റാൻ വനം വകുപ്പിനും, റോഡിന്റെ അവസ്ഥ നിരീക്ഷിക്കാൻ പൊതുമരാമത്ത് വകുപ്പ് എൻഎച്ച് വിഭാഗത്തിനും കലക്ടർ നിർദ്ദേശം നൽകി. യോഗത്തിൽ വയനാട് ജില്ലാ കലക്റ്റർ ഡിആർ മേഘശ്രീ, കോഴിക്കോട് സബ് കലക്ടർ എസ് ഗൗതം രാജ്, പൊലീസ്, ഫയർഫോഴ്സ്, മോട്ടോർ വാഹന വകുപ്പ്, കെഎസ്ഇബി തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു..

 

  • Related Posts

    എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ 

    Spread the love

    Spread the loveബത്തേരി : കോഴിക്കോട്, താമരശ്ശേരി, രാരോത്ത്, അക്കരപ്പറമ്പിൽ വീട്ടിൽ ഷാബീർ ഷാൻ(23) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 16.09.2026 വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ കർണാടക ഭാഗത്തു നിന്നും…

    വാഹനപകടത്തിൽ വയനാട് സ്വദേശിയായ മലയാളി യുവതി മരണപ്പെട്ടു

    Spread the love

    Spread the loveബെംഗളൂരു- മൈസൂർ ഹൈവേയിൽ വീണ്ടും അപകടം.കാറിൻ്റെ നിയന്ത്രണം വിട്ട് സുരക്ഷാ വേലിയിൽ ഇടിച്ച് മാനന്തവാടി സ്വദേശി അഫ്രീന (23) മരിച്ചു.KL 72 1881 നമ്പർ വാഹനമാണ് അപകടത്തിൽ പെട്ടത്.കുടുംബത്തിലെ മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്.   മാനന്തവാടി സ്വദേശി മത്തൻ…

    Leave a Reply

    Your email address will not be published. Required fields are marked *