വാഷിങ്ടൻ ∙ ഇറാനെതിരെ കൂടുതൽ സൈനിക നടപടികളിലേക്ക് കടക്കുന്നതിൽ നിന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വിലക്കുന്നതിനുള്ള സുപ്രധാന പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. ഡെമോക്രാറ്റുകൾക്ക് പുറമെ ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയിലെ നാല് അംഗങ്ങൾ കൂടി പിന്തുണച്ചതോടെയാണ് പ്രതിപക്ഷ നീക്കം വിജയിച്ചത്. 208നെതിരെ 215 വോട്ടുകൾക്കാണ് പ്രമേയം സഭ കടന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച ഇറാൻ യുദ്ധത്തോടുള്ള പരസ്യമായ വിയോജിപ്പാണ് വോട്ടെടുപ്പിലൂടെ പ്രകടമായത്.
കോൺഗ്രസിന്റെ മുൻകൂർ അനുമതിയില്ലാതെ ട്രംപ് യുദ്ധാധികാരങ്ങൾ ഉപയോഗിക്കുന്നതിനെതിരെ ജനപ്രതിനിധി സഭ നടത്തുന്ന നാലാമത്തെ ശ്രമമാണിത്. ജനപ്രതിനിധി സഭ പാസാക്കിയെങ്കിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള യുഎസ് സെനറ്റ് കൂടി പ്രമേയം അംഗീകരിക്കേണ്ടതുണ്ട്. സെനറ്റ് പാസാക്കിയാൽ പോലും ട്രംപിന്റെ സൈനിക നീക്കങ്ങളെ ഇത് പൂർണമായി തടയുമെന്ന് ഉറപ്പില്ല. കാരണം, ഈ പ്രമേയത്തിനെതിരെ പ്രസിഡന്റിനു വീറ്റോ അധികാരം പ്രയോഗിക്കാൻ കഴിയും. അത് മറികടക്കാൻ ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്
.







