15 ലക്ഷം കോടിയുടെ ‘ഇല്ലാത്ത’ വരുമാനം? രാജേഷ് എക്സ്പോര്‍ട്ട്‌സിനെ വിലക്കി സെബി

Spread the love

ഇന്ത്യയിലെ പ്രമുഖ സ്വര്‍ണാഭരണ നിര്‍മാതാക്കളിലൊന്നായ രാജേഷ് എക്‌സ്‌പോര്‍ട്ട്‌സും കമ്പനിയുടെ ചെയര്‍മാനും എംഡിയുമായ രാജേഷ് മേത്തയും ഓഹരി വിപണിയില്‍ ഇടപെടുന്നതിനെ സെബി താല്‍ക്കാലികമായി വിലക്കി. കമ്പനി ഗുരുതര സാമ്പത്തിക ക്രമക്കേടുകള്‍ കാണിച്ചെന്ന് വ്യക്തമാക്കിയാണ് സെബിയുടെ നടപടി. 2020-21 മുതല്‍ 2024-25 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ 15.15 ലക്ഷം കോടി രൂപയുടെ വരുമാനം തെറ്റായി കാണിച്ചെന്നാണ് സെബിയുടെ പ്രാഥമിക കണ്ടെത്തല്‍. റിപ്പോര്‍ട്ട് ചെയ്ത മൊത്തം വരുമാനത്തിന്റെ 99 ശതമാനവും പരിശോധിച്ച് സ്ഥിരീകരിക്കാന്‍ കഴിയാത്തതാണെന്ന് സെബി ആരോപിക്കുന്നു.

 

കമ്പനിയുടെ യഥാര്‍ത്ഥ ബിസിനസ് ഇടപാടുകളുമായി പൊരുത്തപ്പെടാത്ത രീതിയില്‍ വരുമാന കണക്കുകള്‍ വലുതാക്കി കാണിച്ചുവെന്നാണ് സെബി അന്വേഷണത്തില്‍ കണ്ടെത്തിയത്. പല വിദേശ സ്ഥാപനങ്ങളുമായുള്ള ഇടപാടുകള്‍ക്കും മതിയായ രേഖകളോ തെളിവുകളോ ലഭിച്ചില്ലെന്നും സെബി ചൂണ്ടിക്കാട്ടുന്നു. 2024 മാര്‍ച്ച് 11ന് ഒരു ഓഹരി ഉടമ സെബിക്ക് നല്‍കിയ പരാതിയോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് നടന്ന പരിശോധനകളിലും ഫോറന്‍സിക് ഓഡിറ്റുകളിലും നിരവധി സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

 

സ്വര്‍ണ ഇടപാടുകളുടെ മൊത്തം മൂല്യം പലതവണ കണക്കിലെടുത്ത് വരുമാനം രേഖപ്പെടുത്തിയതായും, യഥാര്‍ഥ സാമ്പത്തിക റിസ്‌കോ വ്യാപാര ന്യായീകരണമോ ഇല്ലാതെ ഇടപാടുകള്‍ വലുതാക്കി അവതരിപ്പിച്ചതായും സെബി ആരോപിക്കുന്നു. ചില ഇടപാടുകളില്‍ ഒരേ തുക ആവര്‍ത്തിച്ച് കണക്കാക്കിയിരിക്കാമെന്നാണ് അന്വേഷണ ഏജന്‍സികളുടെ സംശയം. കമ്പനിയുടെ ഫണ്ടുകള്‍ പ്രമോട്ടറായ രാജേഷ് മേത്തയുടെ വ്യക്തിഗത അക്കൗണ്ടുകളിലൂടെ ഡെറിവേറ്റീവ് ട്രേഡിങ്ങിന് ഉപയോഗിച്ചെന്ന ആരോപണവും സെബി ഉന്നയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം തുടരുകയാണ്.

 

സെബിയുടെ നടപടിക്ക് പിന്നാലെ രാജേഷ് എക്‌സ്‌പോര്‍ട്ട്‌സിന്റെ ഓഹരികള്‍ കനത്ത സമ്മര്‍ദത്തിലായി. വ്യാഴാഴ്ച ഓഹരി വില അഞ്ച് ശതമാനം ഇടിഞ്ഞ് ലോവര്‍ സര്‍ക്യൂട്ടിലെത്തി. നിക്ഷേപകര്‍ കമ്പനിയുടെ കോര്‍പ്പറേറ്റ് ഗവേണന്‍സിനെയും സാമ്പത്തിക വിശ്വാസ്യതയെയും കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതോടെയാണ് വില്‍പ്പന സമ്മര്‍ദം വര്‍ധിച്ചത്. അതേസമയം, സെബിയുടെ ആരോപണങ്ങള്‍ കമ്പനി നിഷേധിച്ചു. ഉത്തരവ് ഇടക്കാല നടപടിയാണെന്നും കമ്പനി പ്രഖ്യാപിച്ച വരുമാന കണക്കുകള്‍ ശരിയാണെന്നും രാജേഷ് മേത്ത പ്രതികരിച്ചു. അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് അന്തിമ നിഗമനത്തിലെത്തുന്നത് ശരിയല്ലെന്നും കമ്പനി വ്യക്തമാക്കി.

  • Related Posts

    5,10, 20, 25 വര്‍ഷം കൊണ്ട് കോടീശ്വരനാകണോ?, എസ്‌ഐപിയില്‍ എത്ര വീതം നിക്ഷേപിക്കണം?; അറിയാം കണക്ക്

    Spread the love

    Spread the loveപശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. അമേരിക്ക- ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം എത്രനാള്‍ തുടരുമെന്നതിലും വ്യക്തതയില്ല. അതുകൊണ്ട് തന്നെ പുതുതായി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ആശയക്കുഴപ്പത്തിലാണ്. ഇപ്പോള്‍ ഓഹരി വിപണിയില്‍…

    ട്രംപിന് തിരിച്ചടി; ഇറാനെതിരെയുള്ള സൈനിക നടപടികൾ വിലക്കുന്ന പ്രമേയം പാസാക്കി യുഎസ് പ്രതിനിധിസഭ

    Spread the love

    Spread the loveവാഷിങ്ടൻ ∙ ഇറാനെതിരെ കൂടുതൽ സൈനിക നടപടികളിലേക്ക് കടക്കുന്നതിൽ നിന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വിലക്കുന്നതിനുള്ള സുപ്രധാന പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. ഡെമോക്രാറ്റുകൾക്ക് പുറമെ ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയിലെ നാല് അംഗങ്ങൾ കൂടി പിന്തുണച്ചതോടെയാണ് പ്രതിപക്ഷ…

    Leave a Reply

    Your email address will not be published. Required fields are marked *