തമിഴ്നാട്∙ തൂത്തുക്കുടിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ട് പ്രാദേശിക ടിവികെ നേതാക്കൾ അറസ്റ്റിൽ. ടിവികെയുടെ തൂത്തുക്കുടി വെസ്റ്റ് വിങ് യൂത്ത് ഓർഗനൈസർ ബാലസുബ്രഹ്മണ്യം, രാമനാഥപുരത്തെ പാർട്ടി ഭാരവാഹി ജയബാൽ എന്നിവരാണ് പിടിയിലായത്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ തലേന്നാണ് പീഡനത്തിനിരയായതെന്ന് യുവതി പറഞ്ഞു. കാറിൽ വച്ച് ശീതളപാനീയത്തിൽ ലഹരിമരുന്ന് നൽകിയ ശേഷം ലോഡ്ജ് മുറിയിലെത്തിച്ച് പീഡിപ്പിച്ചെന്ന് യുവതി ആരോപിച്ചു.
ശ്രീവൈകുണ്ഠം വനിത പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകി. എഫ്ഐആർ റജിസ്റ്റർ ചെയ്ത പൊലീസ്, പിന്നാലെ ബാലസുബ്രമണ്യത്തെയും ജയബാലിനെയും അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പാളയംകോട്ട ജയിലിലാണ് നിലവിൽ ഇവർ.
സ്ത്രീസുരക്ഷയുടെ പേരിൽ സ്റ്റാലിൻ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് അധികാരത്തിലെത്തിയ ടിവികെയ്ക്ക് തൂത്തുക്കുടി പീഡനം തിരിച്ചടിയായിരിക്കുകയാണ്. ഡിഎംകെയെ കുറ്റപ്പെടുത്താതെ മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തം വിജയ് നിർവഹിക്കണമെന്ന് കനിമൊഴി എംപി വിമർശിച്ചു. തമിഴ്നാട്ടിൽ വിജയിക്കും ടിവികെയ്ക്കുമെതിരെ വിമർശനം കടുക്കുകയാണ്.






