പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളികൾ പരസ്യമായി ലഹരി ഉപയോഗിക്കുന്നതു കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ. ‘പെരുമ്പാവൂർ സ്റ്റോറീസ്’ എന്ന ഇൻസ്റ്റഗ്രാം പേജിൽ വന്ന വിഡിയോയാണ് ഉണ്ണി മുകുന്ദൻ പൊലീസിന് അയച്ചത്.
ഉണ്ണി പങ്കുവച്ച വിഡിയോയിൽ യുവാക്കൾ പരസ്യമായി കയ്യിൽ ഇൻജക്ഷൻ ചെയ്യുന്നതും സിറിഞ്ചുമായി നടക്കുന്നതുമെല്ലാം കാണാം. ഈ വിഡിയോ ആണ് നടൻ കേരള പൊലീസിന് അയച്ചുകൊടുത്തത്.ഉടൻ തന്നെ ‘നോട്ടഡ്’ എന്ന് പൊലീസ് മറുപടിയും നല്‍കി. വൈകിട്ടോടെ ലഹരി ഉപയോഗിച്ചവരെ പൊലീസ് അറസ്റ്റു ചെയ്തു. ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ ഉണ്ണി മുകുന്ദൻ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്. ‘കേരള പൊലീസിന് നന്ദി’ എന്നു പറഞ്ഞാണ് ഉണ്ണി മുകുന്ദൻ യുവാക്കളെ അറസ്റ്റുചെയ്ത വിവരം പങ്കുവച്ചത്.
സ്ക്രീൻ ഷോട്ടുകൾ പങ്കുവച്ചതോടെ നടനെ അഭിനന്ദിക്കുകയാണ് സമൂഹമാധ്യമ ലോകം. കലാകാരന്മാർക്ക് സാമൂഹിക പ്രതിബദ്ധത ഉണ്ടാകേണ്ടത് പ്രധാനമാണെന്നും നടന്റെ പ്രവർത്തി മാതൃകയാണെന്നും പ്രശംസിച്ചു.
പെരുമ്പാവൂരിൽ വർധിക്കുന്ന ലഹരി ഉപയോഗവും മയക്കുമരുന്ന് കടത്തും വലിയ സാമൂഹിക പ്രശ്നമായി മാറിയിട്ടുണ്ട്. കോളനികളും നഗരത്തിന്റെ വിവിധ ഭാഗങ്ങളും കേന്ദ്രീകരിച്ച് പരസ്യമായി തന്നെ ഹെറോയിൻ, നിരോധിത പുകയില ഉൽപ്പന്നങ്ങൾ, സിന്തറ്റിക് ഡ്രഗ്ഗുകൾ എന്നിവയുടെ ഉപയോഗം വർധിക്കുകയാണ്.






