കൊച്ചി ∙ ഫുട്‌ബോൾ ലോകകപ്പ് അരങ്ങേറുന്ന യുഎസിലെയും കാനഡയിലെയും മെക്‌സിക്കോയിലെയും പട്ടണങ്ങൾ ബന്ധിപ്പിക്കുന്ന ചാർട്ടർ വിമാന സർവീസുമായി മലയാളിയുടെ എയർ ചാർട്ടർ കമ്പനി. 2012ൽ കൊച്ചി ആസ്ഥാനമായി പിറവം സ്വദേശി ഷോബി ടി. പോൾ തുടക്കമിട്ട ‘ഹാലോ എയർവേയ്സാണ്’ സർവീസിനു പിന്നിൽ. ബെംഗളൂരു, ഡൽഹി കേന്ദ്രീകരിച്ചാണ് ഹാലോ ഇപ്പോൾ പ്രവർത്തിക്കുന്നത്.
യൂറോപ്പ്, ഫാർ ഈസ്റ്റ്, ഗൾഫ് രാജ്യങ്ങളിലേക്കു സ്ഥിരമായി പറക്കുന്നുണ്ടെങ്കിലും വടക്കേ അമേരിക്കയിൽ ആദ്യമായാണ് സേവനമെത്തിക്കുന്നതെന്ന് ഷോബി ടി. പോൾ പറഞ്ഞു. ലോകകപ്പ് സർവീസിനായി 4 വിമാനങ്ങളിലാണ് കമ്പനി സേവനമെത്തിക്കുന്നത്. ലോകകപ്പ് സർവീസ് ഓപ്പറേറ്റ് ചെയ്യുന്നതിനായി യുഎസിലും കാനഡയിലും പ്രാദേശിക കമ്പനികളുമായി ഹാലോ പങ്കാളിത്തങ്ങളിലും ഉറപ്പിച്ചു. മയാമിയിലെ നോര്‍ത്ത് പെറി വിമാനത്താവളം ആസ്ഥാനമായുള്ള റോയല്‍റ്റി ഏവിയേഷന്‍ ഗ്രൂപ്പൂമായുള്ളതാണ് ഇവയിലൊന്ന്. കൊച്ചി സ്വദേശി ക്യാപ്റ്റൻ വിബിൻ വിൻസന്റാണ് റോയൽറ്റി ഏവിയേഷന്റെ മുഖ്യപ്രൊമോട്ടർ.
ലോകകപ്പിനായി ഏഴ് സീറ്റുള്ള സെസ്ന സൈറ്റേഷൻ സിജെ2, എട്ടു സീറ്റുള്ള എംബ്രേയർ ഫെനോം 300, 9 സീറ്റുള്ള സെസ്ന സൈറ്റേഷൻ പത്ത്, പ്രീമിയം ലോങ്-റേഞ്ച് ഓപ്പറേഷൻസിനായി 13 സീറ്റുള്ള ഒരു ഗൾഫ്‌സ്ട്രീം ജി550 എന്നീ വിമാനങ്ങളാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്.





