പട്ന∙ കാണാതായ ഭാര്യയ്ക്ക് വേണ്ടി യുവാവ് നടത്തിയ പോരാട്ടത്തിൽ പൊലീസ് ചുരുളഴിച്ചത് അതിക്രൂരമായ കൊലപാതകത്തിന്റെ കഥ. ബിഹാറിലെ മുസാഫർപുരിലാണ് സംഭവം. പത്തൊൻപതുകാരിയായ ഭാര്യ സുജാത കുമാരിയെ കാണാനില്ലെന്നതായിരുന്നു ഭർത്താവ് ഗൗരീശങ്കറിന്റെ പരാതി. ചെറുപ്പകാലം മുതൽ പരിചയക്കാരായിരുന്ന സുജാതയും ഗൗരീശങ്കറും വീട്ടുകാരുടെ എതിർപ്പിനെ വകവയ്ക്കാതെ ഇക്കഴിഞ്ഞ ജനുവരിയിൽ വിവാഹിതരാവുകയായിരുന്നു. തുടർന്ന് ഇരുവരും ഹരിയാനയിലേക്ക് പോയി. എന്നാൽ ഇതിനു പിന്നാലെ സുജാതയെ ഗൗരീശങ്കർ തട്ടിക്കൊണ്ട് പോയെന്ന് കാട്ടി വീട്ടുകാർ പൊലീസിൽ പരാതി നൽകി.
ഫെബ്രുവരിയിൽ ഇരുവരെയും പൊലീസ് കോടതിയിൽ ഹാജരാക്കുകയും ഭർത്താവിനൊപ്പം പോകണമെന്ന് പെൺകുട്ടി കോടതിയിൽ പറയുകയും ചെയ്തു. നിയമനടപടികളുടെ ഭാഗമായി സ്വന്തം വീട്ടിലേക്ക് പോയ സുജാതയുമായി മാർച്ച് 31നാണ് ഗൗരീശങ്കർ അവസാനമായി സംസാരിച്ചത്. പിന്നീട് സുജാതയെക്കുറിച്ച് ഗൗരീശങ്കറിന് ഒരു വിവരവും ലഭിച്ചിരുന്നില്ല. പൊലീസിൽ ഗൗരീശങ്കർ പരാതി നൽകിയെങ്കിലും കാര്യമുണ്ടായില്ല. തുടർന്ന് ഭാര്യയെ കണ്ടെത്തിയില്ലെങ്കിൽ ജീവിതം അവസാനിപ്പിക്കുമെന്ന ഗൗരീശങ്കറിന്റെ മുന്നറിയിപ്പിൽ പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. ചോദ്യം ചെയ്യലിൽ സുജാതയുടെ സഹോദരൻ അഭിഷേക് കുമാർ കൊലപാതകം സമ്മതിച്ചു. മേയ് എട്ടി സുജാതയെ കുടുംബാംഗങ്ങൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു വെളിപ്പെടുത്തൽ. തുടർന്ന് മൃതദേഹം കത്തിച്ചുകളഞ്ഞതായും തെളിഞ്ഞു.








