പട്ന ∙ നീറ്റ് പുനഃപരീക്ഷ കഴിഞ്ഞ് തൊട്ടടുത്ത ദിവസം ബിഹാറിൽ വൻ പരീക്ഷാ ക്രമക്കേട് സംഘം പിടിയിൽ. ചോദ്യപേപ്പർ ചോർച്ചയും ആൾമാറാട്ടവും നടത്തുന്ന സംഘത്തിലെ സൂത്രധാരൻ ഉൾപ്പെടെ 24 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യഥാർഥ പരീക്ഷാർഥികൾക്ക് പകരം പരീക്ഷ എഴുതാൻ പ്രമുഖ മെഡിക്കൽ കോളജുകളിലെ വിദ്യാർഥികളാണ് സംഘവുമായി കരാറുണ്ടാക്കിയിരുന്നത്. ഒരു പരീക്ഷാർഥിക്ക് പകരം ആൾമാറാട്ട സംഘം പരീക്ഷ എഴുതുന്നതിനായി 30 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെയാണ് വാങ്ങിയിരുന്നത്.
പിഎംസിഎച്ച്, ഗയ മെഡിക്കൽ കോളജ്, എയിംസ് റായ്ബറേലി, ബിഎച്ച്‌യു എന്നിവിടങ്ങളിലെ മെഡിക്കൽ വിദ്യാർഥികളാണ് അറസ്റ്റിലായവരിൽ ഉൾപ്പെടുന്നത്. കൂടാതെ പരീക്ഷാ കേന്ദ്രങ്ങളിൽ ബയോമെട്രിക് വെരിഫിക്കേഷൻ ചുമതലയുണ്ടായിരുന്ന ഏജൻസിയിലെ 14 ജീവനക്കാരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. സർക്കാർ ഹൈസ്കൂൾ ഹസൻപൂർ, കെ.ആർ.കെ ഹയർ സെക്കൻഡറി സ്കൂൾ, കേന്ദ്രീയ വിദ്യാലയം എന്നിവിടങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തിയ ശക്തമായ റെയ്ഡിലാണ് പ്രതികൾ വലയിലായത്.
ലഖിസാരായി പൊലീസ് സൂപ്രണ്ട് പ്രേരണാ കുമാറിന്റെ മേൽനോട്ടത്തിലായിരുന്നു റെയ്ഡ്. അറസ്റ്റിലായ പ്രതികളിൽ നിന്ന് നിരവധി മൊബൈൽ ഫോണുകളും പരീക്ഷ അട്ടിമറിക്ക് ഉപയോഗിച്ച നിർണായക രേഖകളും പൊലീസ് കണ്ടെടുത്തു.







