തെരുവില്‍ അന്തിയുറങ്ങിയ മനുഷ്യന്‍, വിടപറയുമ്പോള്‍ തുണിസഞ്ചിയില്‍ ബാക്കിവെച്ചത് ഒരു ലക്ഷത്തിലധികം രൂപ!

Spread the love

തൊടുപുഴ: രാജാക്കാട് ടൗണിലെ തിരക്കുകള്‍ക്കിടയിലൂടെ, ആരോടും പരിഭവമില്ലാതെ, ഒരക്ഷരം പോലും മിണ്ടാതെ നടന്നുനീങ്ങിയിരുന്ന പുതുശേരിയില്‍ ശശി എന്ന അറുപത്തിനാലുകാരന്റെ ഓര്‍മ്മകളിലാണ് നാടിപ്പോള്‍. വൃക്കസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ആയിരുന്നു ശശിയുടെ അന്ത്യം.

 

എന്നാല്‍ ശശി ജീവനുതുല്യം കാത്തുസൂക്ഷിച്ച ഒരു പഴയ തുണിസഞ്ചിയില്‍ അവശേഷിപ്പിച്ചത് ഒരു ലക്ഷത്തിലധികം രൂപയായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം രാജാക്കാട് പഞ്ചായത്ത് അധികൃതര്‍ നടത്തിയ തിരച്ചിലിലാണ് കണ്ടുനിന്നവരുടെ കണ്ണ് നിറയിച്ച ആ കാഴ്ച കണ്ടത്.

 

ടൗണിലെ ജൂവലറിയോട് ചേര്‍ന്നുള്ള ഒരു ചെറിയ മുറിയിലായിരുന്നു ശശി തന്റെ തുണിസഞ്ചി സൂക്ഷിച്ചിരുന്നത്.ആ പഴയ സഞ്ചി തുറന്ന അധികൃതര്‍ ഞെട്ടിപ്പോയി. കഠിനാധ്വാനം ചെയ്തും പലരും സഹായമായി നല്‍കിയും കിട്ടിയ തുക ഒന്നിനും ചിലവാക്കാതെ ആ പാവം മനുഷ്യന്‍ കൂട്ടിവെച്ചിട്ടുണ്ടായിരുന്നു. 500-ന്റെയും 200-ന്റെയും 100-ന്റെയുമെല്ലാം നോട്ടുകളായി 1,15,751 (ഒരു ലക്ഷത്തി പതിനയ്യായിരത്തി എഴുന്നൂറ്റി അമ്പത്തൊന്ന്) രൂപയാണ് ആ സഞ്ചിയില്‍ അവശേഷിച്ചിരുന്നത്.

 

പണമുണ്ടായിട്ടും തെരുവിന്റെ വരാന്തകളില്‍ അന്തിയുറങ്ങിയ ശശി, രാജാക്കാട്ടുകാര്‍ക്ക് എന്നും വലിയൊരു അത്ഭുതമായിരുന്നു. നാട്ടില്‍ എവിടെയൊരു മരണം നടന്നാലും, എത്ര ദൂരത്താണെങ്കിലും ശശി അവിടെ കൃത്യമായെത്തും. കയ്യിലൊരു മൊബൈല്‍ ഫോണില്ല, ആരോടും സംസാരിക്കാറുമില്ല; എന്നിട്ടും ഈ മരണവാര്‍ത്തകള്‍ ശശി എങ്ങനെ അറിഞ്ഞിരുന്നു എന്നത് ഇന്നും നിഗൂഢതയാണ്. മരണവീടുകളില്‍ എത്തിയാല്‍ ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നതുവരെ ഒരു നിശബ്ദ സാക്ഷിയായി അദ്ദേഹം ഉണ്ടാകും. സംസ്‌കാരം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോയ ശേഷമേ അവിടെനിന്ന് മടങ്ങാറുള്ളൂ.

 

അസുഖബാധിതനായ ശശിയെ രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രന്‍, വൈസ് പ്രസിഡന്റ് ബെന്നി പാലക്കാട്ട്, വാര്‍ഡ് മെംബര്‍ ജോഷി കന്യാക്കുഴി എന്നിവരുടെ നേതൃത്വത്തിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ഒടുവില്‍ മരണം ആ ജീവനെ കൊണ്ടുപോയപ്പോള്‍, സ്വന്തമെന്ന് പറയാന്‍ ആരുമില്ലാതിരുന്ന ആ മനുഷ്യന് രാജാക്കാട് പൊതുശ്മശാനത്തില്‍ പഞ്ചായത്ത് അധികൃതര്‍ ഔദ്യോഗികമായി വിട നല്‍കി. സഞ്ചിയില്‍ നിന്ന് ലഭിച്ച തുക ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്ക് കൈമാറാനാണ് തീരുമാനം.

  • Related Posts

    160-ലേറെ യാത്രക്കാർ, ആരും ഇറങ്ങാൻ തയ്യാറായില്ല; കുറ്റ്യാടിചുരത്തിൽ പ്രിയദർശിനി ബസ് അപകടത്തിൽപ്പെട്ടു

    Spread the love

    Spread the love      കോഴിക്കോട്: കുറ്റ്യാടി ചുരത്തിലൂടെ നിറയെ യാത്രക്കാരുമായി പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. പ്രിയദർശിനി ബസ് അപകടത്തിൽപ്പെട്ടു. ഡ്രൈവറുടെ അവസരോചിതമായ ഇടപെടലും മനോധൈര്യവും കാരണം വൻ ദുരന്തം ഒഴിവായി.   ബുധനാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. തൊട്ടിൽപ്പാലത്തുനിന്ന് മാനന്തവാടിക്ക്…

    ബന്ധുവായ ആൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി; യുവാവിനു 40 വർഷം കഠിനതടവ്

    Spread the love

    Spread the loveകൊച്ചി ∙ ലക്ഷദ്വീപിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തുടർച്ചയായി ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ 37കാരന് 40 വർഷം കഠിനതടവ്. ലക്ഷദ്വീപ് കവരത്തി പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ പോക്സോ കോടതിയാണ് വിധി പറഞ്ഞത്. കവരത്തി ദ്വീപിലെ ആറാം നമ്പർ…

    Leave a Reply

    Your email address will not be published. Required fields are marked *