ആലപ്പുഴ ∙ തൊഴിൽ തട്ടിപ്പിനിരയായി യുഎഇയിലെ അജ്മാനിൽ വീട്ടുതടങ്കലിൽ ആയിരുന്ന ആലപ്പുഴ സ്വദേശിനിയെ കെ.സി.വേണുഗോപാൽ എംപി ഇടപെട്ടു മോചിപ്പിച്ചു. ആലപ്പുഴ തിരുവമ്പാടി സ്വദേശിനി അക്ഷയ രംഗനെയാണ് (25) യുഎഇയിലെ ഇന്ത്യൻ എംബസിയുടെയും ഓവർസീസ് കൾചറൽ കോൺഗ്രസ് പ്രവർത്തകരുടെയും സഹായത്തോടെ മോചിപ്പിച്ചത്.
കൊല്ലത്തെ സ്വകാര്യ ഏജൻസി വഴിയാണ് ആശുപത്രിയിൽ നഴ്സിന്റെ ജോലിക്കായി അക്ഷയ 19ന് അജ്മാനിൽ എത്തിയത്. എന്നാൽ ശ്രീലങ്കൻ സ്വദേശികൾ നടത്തുന്ന ഹോം നഴ്സിങ് റിക്രൂട്മെന്റ് ഏജൻസിയിലാണ് അക്ഷയയെ എത്തിച്ചത്. ദിവസക്കൂലിക്ക് വീടുകളിൽ ഹോം നഴ്സിങ് സേവനം നൽകുന്ന ഏജൻസിയായിരുന്നു ഇതെന്ന് അക്ഷയ പറയുന്നു. ജോലിക്കൊപ്പം സൗജന്യ താമസവും ഭക്ഷണവുമാണു വാഗ്ദാനം ചെയ്തിരുന്നതെങ്കിലും അതുണ്ടായില്ല. മൊബൈൽ ഫോണും പാസ്പോർട്ടും ഇവർ പിടിച്ചുവച്ചു.
ഇതു ചോദ്യം ചെയ്തതോടെ വീട്ടുതടങ്കലിലാക്കി. ദിവസം ഒരു മണിക്കൂർ മാത്രം മൊബൈൽ ഫോൺ നൽകിയിരുന്നു. അക്ഷയയുടെ ദുരിതം അറിഞ്ഞ മാതാപിതാക്കൾ കെ.സി.വേണുഗോപാൽ എംപിയെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ടു കെ.സി.വേണുഗോപാൽ യുഎഇയിലെ ഇന്ത്യൻ അംബാസഡർക്കു കത്തുനൽകി. അജ്മാനിലെ ഒഐസിസി പ്രവർത്തകരെ അക്ഷയയെ താമസിപ്പിച്ചിരിക്കുന്ന സ്ഥലത്തേക്ക് അയച്ചു. ഇവർ ഇവിടെയെത്തി അക്ഷയയെ ശ്രീലങ്കൻ സംഘത്തിൽ നിന്നു മോചിപ്പിച്ചു.
പാസ്പോർട്ട് തിരികെ നൽകാൻ സംഘം വിസമ്മതിച്ചതിനെ തുടർന്ന് കെ.സി. വേണുഗോപാലിന്റെ ആവശ്യ പ്രകാരം എംബസി അധികൃതർ ഇടപെട്ട് പാസ്പോർട്ട് അക്ഷയയ്ക്ക് തിരികെ വാങ്ങിനൽകി. വീട്ടുതടങ്കലിൽ നിന്നു മോചിതയായ ശേഷം അക്ഷയ കെ.സി. വേണുഗോപാൽ എംപിയുമായും കുടുംബാംഗങ്ങളുമായും ഫോണിൽ സംസാരിച്ചു. നിലവിൽ അജ്മാനിലുള്ള ബന്ധുവിന്റെ വീട്ടിലാണ് അക്ഷയ കഴിയുന്നത്. നാട്ടിലെത്താനുള്ള സഹായം ചെയ്യാമെന്ന് കെ.സി.അറിയിച്ചെങ്കിലും ഗൾഫിൽ തന്നെ എന്തെങ്കിലും ജോലി കണ്ടെത്താനാണു താൽപര്യമെന്ന് അക്ഷയ പറഞ്ഞു.
കൊല്ലത്തെ റിക്രൂട്ടിങ് ഏജൻസി വഴിയെത്തിയ ഒട്ടേറെ യുവതികൾ തൊഴിൽ തട്ടിപ്പിനിരയായി അജ്‌മാനിൽ ശ്രീലങ്കൻ സ്വദേശികൾ നടത്തുന്ന ഹോം നഴ്സിങ് സ്ഥാപനത്തിൽ കഴിയുന്നുണ്ടെന്ന് അക്ഷയ മനോരമയോടു പറഞ്ഞു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരും തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്നുള്ളവരും ഇക്കൂട്ടത്തിലുണ്ട്. 70000 രൂപയാണ് അക്ഷയ വിദേശ ജോലിക്കായി കൊല്ലത്തെ ഏജൻസിക്കു നൽകിയത്. അക്ഷയയുടെ വീട്ടുകാരുടെ പരാതിയിൽ ഏജൻസിക്കെതിരെ അന്വേഷണം നടത്തണമെന്ന് കെ.സി.വേണുഗോപാൽ ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.








